കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 31 കാരിയായ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കൊൽക്കത്തയിലെ സീൽദയിലെ സെഷൻസ് കോടതി ശനിയാഴ്ച വിധി പറയും.രാജ്യവ്യാപകമായ പ്രതിഷേധത്തിനും നൂറുകണക്കിന് ആളുകളുടെ നീണ്ട പ്രതിഷേധത്തിനും കാരണമായ സംഭവം വൻ വിവാദമായിരുന്നു.
കൊൽക്കത്ത പോലീസിൽ സിവിൽ വോളൻ്റിയറായിരുന്ന സഞ്ജയ് റോയ് ആണ് പ്രതി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 9 ന് സർക്കാർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ വച്ച് ഡോക്ടറെ ക്രൂരമായി ബലാൽസംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു.
സീൽദാ കോടതി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി അനിർബൻ ദാസ് ആണ് വിധി പറയുക.സഞ്ജയ് റോയിക്കെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ ആരംഭിച്ച് 57 ദിവസത്തിന് ശേഷമാണ് വിധി പറയുന്നത് .
ഓഗസ്റ്റ് 9 നു വടക്കൻ കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിലെ സെമിനാർ ഹാളിന്റെ മൂന്നാം നിലയിൽ ട്രെയിനി ഡോക്ടറുടെ അർദ്ധനഗ്നമായ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് പശ്ചിമ ബംഗാളിൽ ഉടനീളം ഡോക്ടർമാരുടെ ആദ്യ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഓഗസ്റ്റ് 10 നു കൊൽക്കത്ത പോലീസ് പ്രതി സഞ്ജയ് റോയിയെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തെ തുടർന്ന് ആർജി കാർ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് രാജിവച്ചതുൾപ്പെടെ നിരവധി സംഭവ വികാസങ്ങൾ ഉണ്ടായി.
കൽക്കട്ട ഹൈക്കോടതി ഈ കേസ് “അങ്ങേയറ്റം ഭീകരം” എന്ന് വിശേഷിപ്പിക്കുകയും കേസ് സിബിഐക്ക് കൈമാറുകയും ചെയ്തു. കേസ് അന്വേഷിക്കാൻ 25 അംഗങ്ങൾ അടങ്ങുന്ന സിബിഐ സംഘം രൂപീകരിച്ചു. ഒക്ടോബർ 7 ന് കേസിൽ പ്രതിയായ സഞ്ജയ് റോയിക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു .