പശ്ചിമ ബംഗാളിലെ സർക്കാർ കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഏകദേശം 4,000 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തെക്കൻ കൊൽക്കത്തയിലെ അലിപൂരിലുള്ള ബഹുനില സർക്കാർ കെട്ടിടത്തിലാണ് ബുധനാഴ്ച തീപിടിത്തമുണ്ടായത്. സൗത്ത് 24 പർഗാനാസ് ജില്ലാ പരിഷത്ത് ഓഫീസും വിവിധ സർക്കാർ വകുപ്പുകളും പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വിവിപാറ്റ് മെഷീനുകൾ, വോട്ടിങ് ഉപകരണങ്ങൾ, പ്രധാന രേഖകൾ എന്നിവയും തീയിൽ നശിച്ചു.
അടുത്തിടെ നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 10 മണ്ഡലങ്ങളിൽ ഉപയോഗിച്ച ഇവിഎമ്മുകളാണ് കത്തിനശിച്ചതെന്ന് സംസ്ഥാന മന്ത്രി കൗശിക് ചൗധരി അറിയിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലകളിൽ ആരംഭിച്ച തീ പിന്നീട് മുകളിലെ നിലകളിലേക്കും വ്യാപിച്ചതായി അധികൃതർ പറഞ്ഞു. ഏകദേശം 24 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സംഭവം സാധാരണ തീപിടിത്തമല്ലെന്നും ഗൂഢാലോചനയുടെ സാധ്യത തള്ളിക്കളയാനാകില്ലെന്നുമാണ് മന്ത്രിയുടെ പ്രതികരണം. ഷോർട്ട് സർക്യൂട്ടാണോ മറ്റ് കാരണങ്ങളാണോ അപകടത്തിന് പിന്നിലെന്നത് ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്.
ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സർക്കാർ രേഖകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സുരക്ഷാ സംവിധാനങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങളും വിലയിരുത്തുന്നുണ്ട്.
English Summary:
Around 4,000 EVMs and VVPAT units were destroyed in a major fire at a government building in Alipore, Kolkata. The machines had reportedly been used in 10 constituencies during the recent West Bengal Assembly elections. Police have registered a case and launched an investigation, while state minister Kaushik Chowdhury said the possibility of a conspiracy cannot be ruled out. A forensic probe is underway.
Slug:
west-bengal-government-building-fire-4000-evms-destroyed
Tags:

