തിരുവനന്തപുരം: വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ ഡോ. കെ.ജെ. റീന എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ചുമതലയേറ്റു. സ്ഥലംമാറ്റ ഉത്തരവിന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നൽകിയ സ്റ്റേ ഹൈക്കോടതി റദ്ദാക്കിയതോടെയാണ് റീന പുതിയ സ്ഥാനത്ത് ജോയിൻ ചെയ്തത്. എന്നാൽ ജോയിനിംഗ് റിപ്പോർട്ടിൽ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയാണ് അവർ ചുമതലയേറ്റത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ നിയമപോരാട്ടം തുടരുമെന്നും ഡോ. റീന രേഖപ്പെടുത്തി.
ഡിഎച്ച്എസ് സ്ഥാനത്ത് നിന്ന് ഡോ. റീനയെ സർക്കാർ ജൂൺ 12നാണ് സ്ഥലംമാറ്റിയത്. തുടർന്ന് ജൂൺ 13ന് ഡോ. മീനാക്ഷി ഡിഎച്ച്എസിന്റെ ചുമതലയേറ്റു. പിന്നീട് ജൂൺ 18നാണ് റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇതിനകം തന്നെ പുതിയ ഉദ്യോഗസ്ഥ ചുമതലയേറ്റ സാഹചര്യത്തിൽ, ട്രൈബ്യൂണൽ ഇടക്കാല ഉത്തരവിലൂടെ നിയമനം സ്റ്റേ ചെയ്തത് നടപടിക്രമപരമായ അപാകതയാണെന്നായിരുന്നു സർക്കാരിന്റെ വാദം.
ഈ വാദം അംഗീകരിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ് റദ്ദാക്കി. ട്രൈബ്യൂണലിന്റെ നടപടിക്രമങ്ങളിലെ സാങ്കേതിക വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് കോടതി സർക്കാർ നടപടിയെ ശരിവെച്ചത്. അതേസമയം, സ്ഥലംമാറ്റത്തിൽ ഡോ. റീനയ്ക്ക് പരാതിയുണ്ടെങ്കിൽ വീണ്ടും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും വിശദമായ വാദം കേട്ട ശേഷം ട്രൈബ്യൂണൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആരോഗ്യമന്ത്രിയുമായുണ്ടായ അഭിപ്രായ ഭിന്നതകൾക്ക് പിന്നാലെയായിരുന്നു ഡോ. റീനയുടെ സ്ഥലംമാറ്റവും തുടർന്ന് വിവാദങ്ങളും ഉയർന്നത്. പുതിയ ചുമതലയേറ്റെങ്കിലും, നിയമപരമായ പോരാട്ടം തുടരുമെന്ന നിലപാടിലാണ് ഡോ. റീന.

