കരുമാലൂർ/ചിറ്റൂർ: വൻതോതിൽ ലഹരിമരുന്നുമായി എറണാകുളം പറവൂർ–കരുമാലൂർ സ്വദേശികളായ മൂന്ന് പേരെ പാലക്കാട് ചിറ്റൂരിൽ എക്സൈസ് സംഘം പിടികൂടി. കരുമാലൂർ പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർ മുഹമ്മദ് മെഹജൂബ് ഉൾപ്പെടെയുള്ള സംഘമാണ് അറസ്റ്റിലായത്.
സ്വിഫ്റ്റ് കാറിൽ ലഹരി കടത്തുന്നതിനിടെയാണ് ചിറ്റൂർ എക്സൈസ് സംഘം ഇവരെ പിടികൂടിയത്. വാഹനത്തിൽ നിന്ന് 70.5 ഗ്രാം മെത്താംഫിറ്റാമിൻ എന്ന മാരക ലഹരിമരുന്നും 7 ഗ്രാം കഞ്ചാവും കണ്ടെത്തി. ബാംഗ്ലൂരിൽ നിന്ന് പറവൂർ ഭാഗത്തേക്ക് ലഹരി കടത്തുന്നതിനിടെയായിരുന്നു പിടിയിലായത് എന്നാണ് വിവരം.
പ്രതികൾ മുൻപും സമാന രീതിയിൽ ലഹരി കടത്തിൽ ഏർപ്പെട്ടിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എറണാകുളം പറവൂർ കരുമാലൂർ വെളിയത്തുനാട് സ്വദേശിയായ മുഹമ്മദ് മെഹജൂബ്, ചോമയത്തുപറമ്പ് സഹീർ കെ.എൻ, ആലുവ സ്വദേശിയായ ഷാഫി കുഞ്ഞുമരക്കാർ എന്നിവരാണ് പിടിയിലായത്.
ഇത്രയും അളവിൽ രാസ ലഹരി കൈവശം വെക്കുന്നത് എൻഡിപിഎസ് നിയമപ്രകാരം 20 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന ഗുരുതര കുറ്റമാണ്.
ചിറ്റൂർ എക്സൈസ് സർക്കിൾ പാർട്ടിയും മൊബൈൽ ഇൻറർസെപ്ഷൻ യൂണിറ്റും ചേർന്ന് നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെത്തിയത്. ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് പി.കെ, നെന്മാറ റേഞ്ച് ഇൻസ്പെക്ടർ കലാദാസ് സി.ഡി, അസിസ്റ്റന്റ് ഇൻസ്പെക്ടർ മണി വി, പ്രിവന്റീവ് ഓഫീസർ സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത് കുമാർ, ഡ്രൈവർ സെൽവകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
Three persons, including a former ward member from Karumalloor, were arrested by the Excise team in Chittur, Palakkad while transporting drugs. About 70.5 grams of methamphetamine and 7 grams of cannabis were seized from their vehicle. The accused were reportedly transporting the drugs from Bengaluru to Paravur. Officials suspect they are regular traffickers. The case was registered under the NDPS Act, which carries severe punishment.

