ആലപ്പുഴ: വിദേശത്തുനിന്നെത്തിയ പത്തു വയസുകാരന് അമിബിക്ക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടിക്ക് രോഗം എങ്ങനെ പിടിപെട്ടെന്ന് വ്യക്തമായിട്ടില്ല. തണ്ണീർമുക്കം വാരനാട് സ്വദേശിയായ പത്തു വയസുകാരനാണ് അമീബിക്ക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചത്. ഇതെത്തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട നില തരണം ചെയ്തതായാണ് ആരോഗ്യ വകുപ്പു നൽകുന്ന വിവരം. രോഗത്തിന്‍റെ ഉറവിടം വ്യക്തമാകാത്തതിനാൽ തണ്ണീർമുക്കത്തും പള്ളി പുറത്തും ജാഗ്രതാ നിർദ്ദേശം നൽകി.
മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്ന കുട്ടി രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിനു ശേഷം പള്ളിപ്പുറത്തുള്ള അമ്മയുടെ വീട്ടിലും വാരനാട്ടുള്ള വീട്ടിലുമായി മാറി മാറിയാണ് താമസിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഉറവിടം വ്യക്തമാകാത്തത്. റിസോർട്ടിലെ നീന്തൽ കുളത്തിൽ നിന്നാണോയെന്നും പരിശോധിക്കുന്നുണ്ട്.ഇതിനായി ശ്രമങ്ങൾ നടന്നുവരികയാണെന്ന് ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു. അവശതയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടങ്ങിയതാണ് രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 29-നാണ് രോഗം സ്ഥിരീകരിച്ചത്.

