പാലക്കാട്: കാട്ടുപന്നി കുറുകെച്ചാടിയതിനെത്തുടർന്ന് കാർ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ മൂന്നു യുവാക്കൾ മരിച്ചു. പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ റോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ച ചന്ദ്രനഗർ സ്വദേശി ആദിത്യൻ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിൻ (21) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ കണ്ടെത്തുക
മംഗലം മീഡിയ നെറ്റ്വർക്ക്
ചിറ്റൂർ റോഡിലെ കല്ലിങ്കൽ ജംക്‌ഷനു ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്. കാട്ടുപന്നി കുറുകെച്ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച ശേഷം പാടത്തേക്ക് മറിഞ്ഞു തകരുകയായിരുന്നു.
ചിറ്റൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള യാത്രയ്ക്കിടെ കാട്ടുപന്നിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കാർ നിയന്ത്രണംവിട്ടത്. ആദ്യം മൈൽക്കുറ്റിയിലും പിന്നെ സമീപത്തെ മരത്തിലും ഇടിച്ച വാഹനം പാടത്തേക്കു മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.
അപകടത്തിൽ കുടുങ്ങിയ ആറ് പേരെയും അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് കാറിൽ നിന്നും പുറത്തെടുത്തത്. മരണപ്പെട്ട സനൂഷ് വിദ്യാർത്ഥിയായിരുന്നു. സുഹൃത്തുക്കളായ ഇവർ ആഴ്ചാവസാനങ്ങളിൽ പാലക്കാട്ടെത്തി യാത്രപോകാറുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

