കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പതിനേഴ് സീറ്റിൽ പതിനൊന്നിലും സിപിഎം ആണ് മത്സരിക്കുന്നത്. സിപിഐയും ആർജെഡിയും രണ്ട് വീതം സീറ്റുകളിലും എൻസിപിയും കേരള കോൺഗ്രസ് എമ്മും ഓരോ സീറ്റുകളിലും മത്സരിക്കും. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കണിയാംപറ്റ ഈ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്തിരിക്കുകയാണ്. ഇതോടെ സീറ്റിന്റെ കാര്യത്തിൽ ധാരണയായിരിക്കുകയാണ്. സിപിഎം കളത്തിലിറക്കിയിരിക്കുന്നത് പ്രമുഖരായ മൂന്ന് സ്ഥാനാർത്ഥികളെയാണ്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന ഭാരവാഹിയുമായ ജിതിൻ കെആർ, സിപിഎം ജില്ലാ കമ്മിറ്റി അംഗം എൻപി കുഞ്ഞുമോൾ, എഴുത്തുകാരി റഹീമ വാളാട് എന്നിവരാണ് സിപിഎമ്മിലെ പ്രമുഖർ.
അതേസമയം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഒരുപോലെ വന്ന ഘട്ടത്തിൽ നറുക്കെടുപ്പിലൂടെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം യുഡിഎഫ് സ്വന്തമാക്കുകയായിരുന്നു. പ്രചാരണം കൊഴുപ്പിക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്. പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങൾ അക്കമിട്ടു നിരത്തിക്കൊണ്ട് വോട്ടു പിടിക്കാനാണ് എൽഡിഎഫിന്റെ നീക്കം. നവംബർ 21നാണ് വയനാട്ടിൽ ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നത്

