ഒടുവിൽ നടപടി; കോണ്‍ഗ്രസ് നിർദേശത്തിന് വിരുദ്ധമായി വിമതരായി മത്സരിക്കുന്നവരെ പുറത്താക്കി, പാർട്ടിയിൽ നിന്ന് പുറത്താക്കിയത് എട്ട് പേരെ

0

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശത്തിന് വിരുദ്ധമായി വിമതരായി മത്സരിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. എട്ട് പേരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ അറിയിച്ചു. കഴക്കൂട്ടം വാർഡിലെ വി.ലാലു, ഹുസൈന്‍, പൗണ്ട്കടവ് വാര്‍ഡിലെ എസ്.എസ്.സുധീഷ്‌കുമാര്‍, പുഞ്ചക്കരി വാര്‍ഡിലെ കൃഷ്ണവേണി, വിഴിഞ്ഞം വാർഡിലെ ഹിസാന്‍ ഹുസൈന്‍, ഉള്ളൂരിൽ നിൻ മത്സരിക്കുന്ന ജോണ്‍സന്‍ തങ്കച്ചന്‍, മണ്ണന്തല വാര്‍ഡിലെ ജിഷിൻ, ജഗതിയിലെ സുധി വിജയൻ എന്നിവരെയാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.

തിരുവനന്തപുരത്ത് ഒരു വാര്‍ഡില്‍ 2 പേര്‍ക്ക് ‘കൈ’ ചിഹ്നം നൽകിയെന്ന വാർത്ത തെറ്റാണെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ശക്തന്‍ പറഞ്ഞു. വിഴിഞ്ഞം വാര്‍ഡിലെ ഔദ്യോഗിക കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി കെ.എച്ച്.സുധീര്‍ഖാനാണ്. ഡമ്മിയായി നോമിനേഷന്‍ നല്‍കിയ വ്യക്തി നോമിനേഷനില്‍ കൈ ചിഹ്നം രേഖപ്പെടുത്തിയതുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. ഡിസിസി പ്രസിഡന്റ് ചിഹ്നം അനുവദിച്ചിരിക്കുന്നത് കെ.എച്ച്.സുധീര്‍ഖാന് മാത്രമാണ്. ഡമ്മി സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടി ചിഹ്നത്തിന് വേണ്ടിയുള്ള ഡിക്ലറേഷന്‍ ഡി.സി.സി പ്രസിഡന്റ് നൽകിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്നും അവർ അത് തിരുത്തണമെന്നും ഡി.സി.സി പ്രസിഡന്റ് എന്‍.ശക്തന്‍ പറഞ്ഞു. വിഴിഞ്ഞം വാര്‍ഡിലെ കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥി കെ.എച്ച്.സുധീഖാനാണെന്നും എന്‍.ശക്തന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here