സെലിബ്രേഷൻ സാബു’ മദ്യകച്ചവടത്തിലൂടെ ഒരു ദിവസം നേടിയിരുന്നത് 20,000 രൂപ; കോട്ടയം ജില്ലയിലെ ഏറ്റവും വലിയ അനധികൃത മദ്യ വിൽപനക്കാരൻ കുടുങ്ങിയത് ഇങ്ങനെ..

0

ചങ്ങനാശ്ശേരി: കഴിഞ്ഞ ദിവസം എക്സൈസ് സംഘം പിടികൂടിയത് കോട്ടയം ജില്ലയിലെ ഏറ്റവും വലിയ അനധികൃത മദ്യ വിൽപനക്കാരനെ. തൃക്കൊടിത്താനം കണ്ടത്തിൽപറമ്പ് ചാർലി തോമസ് (47)നെയാണ് നാടകീയമായ നീക്കങ്ങൾക്കൊടുവിൽ എക്സൈസ് സംഘം പിടികൂടിയത്. ‘സെലിബ്രേഷൻ സാബു’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാളുടെ ദിവസ വരുമാനം 20,000 രൂപയാണെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു.

നാലുകോടി വളയംകുഴി ഭാഗത്ത് എക്സൈസ് ഇൻസ്പെക്ടർ അഭിലാഷ് നയിച്ച സംഘമാണ് നാടകീയമായി ഇയാളെ പിടികൂടിയത്. നീണ്ട ആഴ്ചകളോളം നീണ്ട രഹസ്യാന്വേഷണമാണ് ഈ പിടിയിലേക്കു വഴിവെച്ചത്. റബർ കമ്പനികളും അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ചാർളിയുടെ ശൃംഖല സംസ്ഥാനത്തുടനീളം വ്യാജ മദ്യം വിതരണം ചെയ്തിരുന്നുവെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.

ഷാഡോ എക്സൈസ് യൂണിറ്റ് അംഗങ്ങളായ കെ. ഷിജു, പ്രവീൺ കുമാർ എന്നിവർ സെയിൽസ് എക്സിക്യൂട്ടീവ് വേഷത്തിൽ പ്രതിയുടെ ഇടപാടുകൾ നിരീക്ഷിച്ചു. ഇതോടെയാണ് വളയംകുഴിയിലെ രഹസ്യ ഗോഡൗൺ കണ്ടെത്തിയത്. റെയ്ഡിനിടെ 204 കുപ്പികളിൽ നിന്നായി 102 ലിറ്റർ വ്യാജ മദ്യം പിടിച്ചെടുത്തു.

‘ഹണി ബീ’, ‘സിക്സർ’, ‘സെലിബ്രേഷൻ’, ‘ഓൾഡ് ചെഫ്’, ‘കൂറിയർ നെപ്പോളിയൻ’ തുടങ്ങി ബ്രാൻഡുകൾ എല്ലാം ഇവിടെയുണ്ടായിരുന്നു. ഏത് ബ്രാൻഡ് ആവശ്യപ്പെട്ടാലും പകലോ രാത്രിയോ എന്ന വ്യത്യാസമില്ലാതെ എപ്പോഴുമെത്തിച്ച് നൽകുന്ന സംവിധാനമായിരുന്നു പ്രതിയുടെ ‘സർവീസ്’. ഒരു കുപ്പി 400 രൂപ വിലയുള്ള മദ്യം 550 രൂപയ്ക്ക് വിറ്റ് ദിവസേന ഏകദേശം 150 കുപ്പികൾ വിറ്റഴിച്ചിരുന്നതായാണ് എക്സൈസ് കണ്ടെത്തിയത്.

എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിനൊപ്പം അസി. ഇൻസ്പെക്ടർ ആന്റണി മാത്യു, പ്രിവന്റീവ് ഓഫീസർ ആർ. രാജേഷ്, ഷിജു, രതീഷ് കെ., പ്രവീൺ കുമാർ, കണ്ണൻ ജി. നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബി. ഷീബ, ഡ്രൈവർ എസ്. സിയാദ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here