തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ടുള്ള എസ്ഐടിയുടെ അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായി വസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കുറ്റവാളികൾ ആരാണെങ്കിലും അവർ ശിക്ഷിക്കപ്പെടുമെന്നത് ഉറപ്പാണെന്നും പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസുമായി ഉന്നതർക്ക് ബന്ധമുണ്ടെങ്കിൽ അവരെയും അന്വേഷണത്തിൽ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരും ദിവസങ്ങൾ കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കേസിൽ പ്രതിപ്പട്ടികയിലുള്ള സന്നിധാനത്തെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. വരും ദിവസങ്ങളിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കൂടുത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്നാണ് വിലയിരുത്തൽ. ദ്വാരപാല ശിൽപ്പത്തിലെ പാളികളിലെ സ്വർണം കടത്തിയ കേസിൽ 10 പ്രതികളാണുള്ളത്. ഇവരിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിനെയും മാത്രമേ നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളു.
കേസിൽ മുൻ ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മീഷണർമാർ, അഡിമിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരിലേക്കാവും ഇനി അന്വേഷണം നീളുക. പ്രതി ചേർത്തതിൽ ഇപ്പോള്‍ സർവീസിലുള്ള മുരാരി ബാബുവും അസിസ്റ്റന്‍റ് എഞ്ചിനീയർ സുനിൽ കുമാറും മാത്രമാണ്. ശബരിമലയില്‍ നിന്ന് തട്ടിയെടുത്ത സ്വർണം കൈവശമുണ്ടെന്ന് പോറ്റിയും സ്മാർട് ക്രിയേഷൻസും മൊഴി നൽകിയിട്ടുള്ള കൽപേഷിനെ കുറിച്ച് പ്രത്യേക സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരിലേക്ക് അന്വേഷണം കൊണ്ടുപോകുന്നതിനു മുമ്പ് ചില ജീവനക്കാരെ കൂടി പ്രത്യേക സംഘം കസ്റ്റഡയിൽ ചോദ്യം ചെയ്യുമെന്നാണ് വിവരം.
അതിനിടെ ശബരിമല ക്ഷേത്രത്തിലെ ദ്വാരപാളികളിൽ നടന്ന സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് സ്വർണ്ണം വാങ്ങിയ കർണാടകയിലെ ജ്വല്ലറി അടച്ചുപൂട്ടിയ നിലയിൽ കണ്ടെത്തി. കർണാടകയിലെ ബെല്ലാരിയിലുള്ള വ്യാപാരി ഗോവർദ്ധന്റെ ഉടമസ്ഥതയിലുള്ള ‘റൊദ്ദം’ ജ്വല്ലറിയാണ് പെട്ടെന്ന് പൂട്ടിയത്. ജ്വല്ലറിയുടെ മുൻവശത്ത് ഉപഭോക്താക്കൾക്ക് ബന്ധപ്പെടാനായി ഒരു ഫോൺ നമ്പർ മാത്രമുള്ള നോട്ടീസ് പതിച്ചിട്ടുണ്ട്.
കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി നാളെ ബെല്ലാരിയിൽ എത്താനാണ് സാധ്യത. അടച്ചുപൂട്ടിയ ജ്വല്ലറിയുടെ ദൃശ്യങ്ങൾ നിലവിൽ പുറത്തുവന്നിട്ടുണ്ട്.ശബരിമല ദ്വാരപാളികളിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റത് ബെല്ലാരിയിലെ ഈ വ്യാപാരിക്ക് ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് 476 ഗ്രാം സ്വർണ്ണം വാങ്ങിയതായി വ്യാപാരി ഗോവർദ്ധൻ മൊഴി നൽകിയിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ എസ്ഐടി വിശദമായി പരിശോധിച്ചു വരികയാണ്.
കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് എസ്ഐടി സംഘം നിർണായകമായ ചില രേഖകൾ കണ്ടെടുത്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സുപ്രധാനമായ വിവരങ്ങളാണ് കണ്ടെത്തിയവയിൽ ഉൾപ്പെടുന്നത്. മുരാരി ബാബുവിന്റെ പെരുന്നയിലുള്ള വീട്ടിൽ ഇന്നലെ നാല് മണിക്കൂറോളമാണ് എസ്ഐടി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ പരിശോധന.
കൂടുതൽ തെളിവെടുപ്പിനായി മുരാരി ബാബുവിനെ ഈ മാസം 29-ന് കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി നടത്തുന്ന തെളിവെടുപ്പ് ഇന്നും തുടരും.

