പത്തനംതിട്ട: സംസ്ഥാനത്ത് പേ വിഷബാധയേറ്റ് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മ (65) ആണ് മരിച്ചത്. കഴിഞ്ഞ മാസം നാലാം തിയതിയാണ് കൃഷ്ണമ്മയെ തെരുവ് നായ കടിച്ചത്. തെരുവ് നായയുടെ ആക്രമണത്തിന് പിന്നാലെ നിലത്ത് വീണ കൃഷ്ണമ്മയുടെ മുഖത്താണ് നായ കടിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ കൃഷ്ണമ്മ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. എന്നാൽ കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു.
അതേസമയം, സംസ്ഥാനത്ത് ഈ വര്‍ഷം ജൂലൈ വരെ പേവിഷബാധ മൂലം 23 പേര്‍ മരിച്ചതായാണ് പുറത്തുവന്ന കണക്കുകള്‍. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പേവിഷബാധ മൂലമുള്ള മരണങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പരിശോധിക്കുന്നതിലൂടെ മനസിലാകുന്നത്. ഇതിനിടെയാണ് പേവിഷ ബാധയേറ്റ് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മറ്റൊരു സംഭവത്തിൽ, ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് എത്തിച്ചേർന്ന വിദേശ പരിശീലകർക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായി. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെയായിരുന്നു സംഭവം. രണ്ട് പരിശീലകർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. കെനിയയുടെ സ്പ്രിന്റ് കോച്ച് ഡെന്നിസ് വാൻസോ, ജപ്പാന്റെ അസിസ്റ്റന്റ് കോച്ച് മികോ ഒകുമത്സു എന്നിവരെയാണ് തെരുവ് നായ്ക്കൾ കടിച്ചത്. ഇരുവരെയും ഉടൻ തന്നെ സഫ്ദർജങ് ആശുപത്രിയിൽ എത്തിച്ച് ചികത്സ നൽകി. സംഭവത്തെത്തുടർന്ന് സ്റ്റേഡിയത്തിലും പരിസരങ്ങളിലുമുള്ള തെരുവ് നായകളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ചാമ്പ്യന്‍ഷിപ്പ് വേദികള്‍ക്ക് അരികില്‍ ആളുകള്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്നും ഇത് പതിവായതുകൊണ്ടാണ് നായകള്‍ ഈ പരിസരത്ത് വീണ്ടും വരുന്നതെന്നും, രണ്ടു പരിശീലകര്‍ക്ക് കടിയേറ്റതെന്നുമാണ് പാര അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സംഘടക സമിതി ആരോപിക്കുന്നത്.

