പാലക്കാട്: നെന്മാറ സജിത വധകേസിൽ ശിക്ഷാവിധി ഇന്ന്. അഞ്ചുമാസം നീണ്ട വിചാരണക്കൊടുവിൽ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.
പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെന്നത്ത് ജോർജ് ഉച്ചക്ക് 12 മണിയോടെയാണ് വിധി പറയുക. വിധി കേൾക്കാൻ സജിതയുടെ മക്കൾ കോടതിയിൽ എത്തും.
ഭാര്യ പിണങ്ങിപോകാൻ കാരണം സജിതയാണെന്ന് പറഞ്ഞാണ് 2019 ഓഗസ്റ്റ് 31 ന് ചെന്താമര സജിതയെ വീട്ടിൽ കയറി വെട്ടിക്കൊന്നത്. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരനേയും അമ്മ ലക്ഷ്മിയേയും കൊന്നിരുന്നു.
ഇയാൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിയിക്കപ്പെട്ടു.
44 സാക്ഷികളും, ഡിജിറ്റൽ- ശാസ്ത്രീയ തെളിവുകളും നിർണായകമായ കേസിൽ ചെന്താമരയ്ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. ചെന്താമരക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

