ന്യൂഡൽഹി: ഇന്ത്യയിലെ നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2025 ഒക്ടോബർ 10 വെള്ളിയാഴ്ച, ബിഹാറിലെ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഇലക്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ജനസംഖ്യ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റമാണെന്ന് അമിത് ഷാ വിവാദ പരാമർശം നടത്തി. വോട്ടർ പട്ടിക വൃത്തിയാക്കേണ്ടത് ഇസിഐയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം പാകിസ്താനിൽനിന്നും ബംഗ്ലാദേശിൽനിന്നമുള്ള നുഴഞ്ഞുകയറ്റമാണെന്നുള്ള പരാമർശമാണ് വിവാദത്തിന് തിരി കൊളുത്തിയത്. മുസ്‌ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചു. പക്ഷെ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. പ്രത്യുൽപാദന നിരക്ക് അല്ല മറിച്ച് നുഴഞ്ഞുകയറ്റമാണ് ഇതിന് കാരണം. ഇന്ത്യയുടെ ഇരുവശത്തും പാകിസ്താൻ സൃഷ്ടിക്കപ്പെട്ടു. ആ വശങ്ങളിൽ നിന്ന് നുഴഞ്ഞുകയറ്റം സംഭവിച്ചു. അതാണ് ജനസംഖ്യയിലെ ഇത്രയും വലിയ മാറ്റത്തിന് കാരണമായതെന്നായിരുന്നു ഷായുടെ പ്രസ്താവന.
“1951-ൽ സ്വാതന്ത്ര്യത്തിനു ശേഷം നടത്തിയ സെൻസസിൽ: ഹിന്ദുക്കൾ 84%, മുസ്ലീങ്ങൾ 9.8%, 1971-ൽ: ഹിന്ദുക്കൾ 82%, മുസ്ലീങ്ങൾ 11%, 1991-ൽ: ഹിന്ദുക്കൾ 81%, മുസ്ലീങ്ങൾ 12.21%, 2011-ൽ: ഹിന്ദുക്കൾ 79%, മുസ്ലീങ്ങൾ 14.2%. ഇന്ത്യയിലെ മുസ്ലീം ജനസംഖ്യാ വളർച്ചാ നിരക്ക് 24.6% ആണ്. നുഴഞ്ഞുകയറ്റം മൂലമാണ് ഈ വർധനവ് ഉണ്ടായത്,” മന്ത്രി കൂട്ടിച്ചേർത്തു.
വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ ആത്മാവിനെ മലിനമാക്കും. വോട്ടവകാശം രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ലഭ്യമാക്കൂമെന്നും അമിത് ഷാ പറഞ്ഞു. പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തെ ഷാ ന്യായീകരിച്ചു. നുഴഞ്ഞുകയറ്റത്തെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തെയും രാഷ്ട്രീയമായി കാണരുതെന്നാണ് ഷാ പറഞ്ഞത്.
വോട്ടർ പട്ടിക ശരിയാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. എന്നാൽ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ കോൺഗ്രസ് നിഷേധാത്മക നിലപാടും രീതികളുമാണ് സ്വീകരിക്കുന്നത്. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അവർ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ഷാ പറഞ്ഞു.

