മീശയും താടിയും വടിച്ചു, മുടി പറ്റെ വെട്ടി; വിയ്യൂരിൽ ഗോവിന്ദച്ചാമിക്ക് ഇത് ജയിൽചട്ടം പഠനകാലം

0

തൃശ്ശൂർ: തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിലേക്ക്‌ മാറ്റിയ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയെ ജയിൽ ചട്ടങ്ങൾ പഠിപ്പിക്കുന്നു എന്ന് റിപ്പോർട്ട്. വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുന്ന ഇയാളെ ജയിലധികൃതരാണ് ജയിൽ ചട്ടങ്ങൾ പഠിപ്പിക്കുന്നതത്രെ. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ഇയാളുടെ താടിയും മുടിയും വെട്ടിയിരുന്നില്ല. എന്നാൽ, വിയ്യൂരിലെത്തിയതിന് പിന്നാലെ ​ഗോവിന്ദച്ചാമിയുടെ മുടി പറ്റെ വെട്ടുകയും മീശയും താടിയും വടിക്കുകയും ചെയ്തു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഷേവിങ്‌ അലർജിയായതിനാലാണ് താടി വടിക്കാത്തതെന്ന് നേരത്തെ ഗോവിന്ദച്ചാമി മൊഴി നൽകിയതായി പറഞ്ഞിരുന്നു. എന്നാൽ തനിക്ക് അലർജി ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നാണ് ​ഗോവിന്ദച്ചാമി ഇപ്പോൾ ജയിലധികൃതരരോട് പറഞ്ഞിരിക്കുന്നത്. കണ്ണൂർ ജയിലിലെ അധികൃതർ തന്നോട് ഷേവ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ​ഗോവിന്ദച്ചാമിയുടെ നിലപാട്.

അതിസുരക്ഷാ ജയിലിലേക്ക് പ്രവേശിക്കുമ്പോൾ തുടക്കത്തിൽത്തന്നെ ഇടത്തുള്ള ഒന്നാമത്തെ സെല്ലിൽ ഏകാന്ത തടവിലാണ് ഗോവിന്ദച്ചാമി. ഈ സെല്ലിന് നേരേ എതിർവശത്തുള്ള ഔട്ട് പോസ്റ്റിൽ 24 മണിക്കൂറും രണ്ട് ജയിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ട്. ഇതിനു പുറമേ ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ജയിൽ ഡിജിപി ഗോവിന്ദച്ചാമിയുടെ സെൽ സന്ദർശിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുമുണ്ട്.

കണ്ണൂരിൽ അതീവസുരക്ഷയുള്ള ജയിലിൽ 10-ാം നമ്പർ ബ്ലോക്കിൽനിന്നാണ് 25-ന് പുലർച്ചെ ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പിന്നീട് തളാപ്പിലെ കിണറ്റിൽനിന്നാണ് ഇയാളെ കണ്ടെത്തിയത്. സുരക്ഷാകാരണങ്ങൾ മുൻനിർത്തി പിറ്റേന്നു തന്നെ ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റിയിരുന്നു.

അതേസമയം, ഗോവിന്ദച്ചാമിയെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. പൊലീസിന്റെ തീരുമാനമനുസരിച്ച് വിയ്യൂർ സെൻട്രൽ ജയിലിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുക. കോടതി അനുമതിയോടെയാകും വിശദമായ ചോദ്യം ചെയ്യൽ. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയത് തൊട്ട്, ജയിൽ ചാടാനായി ആരൊക്കെ സഹായിച്ചു, വിവരങ്ങൾ ആരൊക്കെ അറിഞ്ഞു എന്നത് പ്രധാന ചോദ്യങ്ങളാണ്.

ജയിൽ ചാടുന്നതിന് മുൻപ് ഫോണിൽ സംസാരിച്ച ഷെൽവത്തെയും പൊലീസ് ചോദ്യം ചെയ്യും. ജയിലിലെ നാല് തടവുകാർക്ക് ജയിൽ ചാട്ടത്തിനെ പറ്റി മുൻപേ അറിയാമായിരുന്നു. അതിനാൽ സഹ തടവുകാരായ തേനി സുരേഷ് ശിഹാബ്, സാബു, വിശ്വനാഥൻ എന്നിവരെയും ചോദ്യം ചെയ്യും. കണ്ണൂർ സിറ്റി പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കമ്മീഷണർ നിതിൻ രാജിന്റെ നേതൃത്വത്തിൽ തെളിവുകൾ വിലയിരുത്തി.

ജൂൺ 25 നാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചത്. പുലർച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമി ജയിലിൽ ഇല്ലെന്ന് മനസ്സിലാക്കുന്നത്. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു.

തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ പുറത്തേക്ക് ചാടിയത്. പുറത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചുവെന്നാണ് സൂചന. അതീവ സുരക്ഷാ ജയിൽ ഉള്ള പത്താം ബ്ലോക്കിൽ നിന്നാണ് ഗോവിന്ദച്ചാമി ചാടിയത്. പിന്നീട് തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു.

2011 ഫെബ്രുവരിയിൽ ട്രെയിൻ യാത്രക്കാരിയായ യുവതിയെ ട്രെയിനിൽനിന്നു തള്ളിയിട്ടു പീഡിപ്പിക്കുകയും മാരകമായി പരുക്കേൽപിക്കുകയും ചെയ്ത കേസിലെ പ്രതിയാണു തമിഴ്നാട് കടലൂരിലെ സമത്വപുരം സ്വദേശിയായ ഗോവിന്ദച്ചാമി. യുവതി പിന്നീട് മരിച്ചു. പിടിയിലായ ഗോവിന്ദച്ചാമിയെ 2011 നവംബർ 11നു തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്കു വിധിച്ചെങ്കിലും 2016 സെപ്റ്റംബറിൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവു നിലനിർത്തുകയുമായിരുന്നു. ഇയാൾ മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തി ശിക്ഷയിൽ ഇളവ് നേടാൻ ശ്രമിച്ചിരുന്നു. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്. മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി.

LEAVE A REPLY

Please enter your comment!
Please enter your name here