കോട്ടയത്തെ വീടുകളിൽ നിന്നും ലക്ഷങ്ങളുടെ മുതലുകൾ മോഷ്ടിച്ചു; ദമ്പതികളെ പിടികൂടിയത് പെരുമ്പാവൂരിൽ നിന്നും

0

കോട്ടയം: വീടുകളിൽ സ്വർണവും പണവും ഉൾപ്പെടെ മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ടാർസൺ എന്ന മനീഷ് എം.എം. (40), ഭാര്യ ജോസ്ന വിഎ. (39) എന്നിവരാണ് പിടിയിലായത്. വാഴൂരിലെ വീടുകളിൽ അതിക്രമിച്ചു ലക്ഷങ്ങളുടെ മുതലുകളാണ് ഇവർ അടിച്ചുമാറ്റിയത്. പെരുമ്പാവൂരിൽ നിന്നാണ് ദമ്പതികളെ മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.

ഇടുക്കി ജില്ലയിലെ അടിമാലിയിലാണ് നിലവിൽ ടാർസണും ഭാര്യയും താമസിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ വാഴൂർ വില്ലേജിൽ നടന്ന രണ്ട് മോഷണക്കേസുകളിലാണ് ഇരുവരും ഇപ്പോൾ പിടിയിലായിരി‌ക്കുന്നത്. മൂന്ന് ദിവസത്തെ ശാസ്ത്രീയ അന്വേഷണങ്ങൾക്കൊടുവിലാണ് ഇരുവരും പൊലീസിന്റെ വലയിലായത്. ഇന്നലെ എറണാകുളം പെരുമ്പാവൂർ ഭാഗത്ത് നിന്ന് പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കും.

ജൂലൈ 29-ന് പുലർച്ചെ 1:30-നും 3:50-നും ഇടയിൽ വാഴൂർ ഈസ്റ്റ്, ചെങ്കല്ലേൽ പള്ളിക്ക് സമീപമുള്ള മഞ്ചികപ്പള്ളി വീട്ടിൽ അതിക്രമിച്ചു കയറി, മുറിയിലെ മേശപ്പുറത്ത് വെച്ചിരുന്ന മൂന്നര പവന്റെ സ്വർണ്ണമാലയും അര പവന്റെ മോതിരവും മോഷ്ടിച്ചു. ജൂലൈ 28-ന് രാത്രി 11:00-നും പുലർച്ചെ 3:45-നും ഇടയിൽ ചെങ്കല്ലേപ്പള്ളിക്ക് സമീപമുള്ള മണിയൻചിറ കുന്നേൽ വീട്ടിലെ അടുക്കളവാതിൽ ബലമായി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ വീട്ടുടമയുടെ ഭാര്യയുടെ കാലുകളിലുണ്ടായിരുന്ന രണ്ടേകാൽ പവന്റെ രണ്ട് കൊലുസുകളും, ഹാൻഡ്ബാഗിലുണ്ടായിരുന്ന വെള്ളി കൊലുസും, എടിഎം. കാർഡും, പാൻകാർഡും, രണ്ടായിരം രൂപയും ഉൾപ്പെടെ ഒന്നേകാൽ ലക്ഷം രൂപയുടെ മുതലുകളും കവർന്നു.

ഈ കേസുകൾ രജിസ്റ്റർ ചെയ്ത ശേഷം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. മണിമല എസ്.ഐ. ജയപ്രകാശ് വി.കെ., എസ്.ഐ. ജയപ്രസാദ് വി., സി.പി.ഒ.മാരായ ജിമ്മി ജേക്കബ്, സെൽവരാജ്, അഭിലാഷ്, ശ്രീജിത്ത്, നിതിൻ പ്രകാശ്, ശ്രീജിത്ത് ബി., ജോബി ജോസഫ്, വിമൽ, ശ്രീജിത്ത് അനൂപ് എം.എസ്., രഞ്ജിത്ത് സജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here