പ്രസവവേദനയെ തുടർന്ന് റെയിൽവേ പ്ലാറ്റ്ഫോമിൽ തളർന്ന് വീണ് യുവതി; പ്രസവമെടുത്ത് ആർമി ഡോക്ടർ

0

ഝാൻസി: ഒരു കുഞ്ഞിന്‍റെ സുരക്ഷിതമായ ജനനത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഝാൻസി റെയിൽവേ പ്ലാറ്റ്‌ഫോം. ശനിയാഴ്ചയാണ് ഒരു ഗർഭിണി മെഡിക്കൽ ഓഫീസറായ മേജർ ഡോ. രോഹിത് ബച്‌വാലയുടെ നേതൃത്തത്തിൽ ഝാൻസി സ്റ്റേഷനിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം റെയിൽവേ ജീവനക്കാർ ആവശ്യമായ സൗകര്യങ്ങൾ ഉടൻ ഒരുക്കി. അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുരക്ഷിതരാണെന്ന് ഡോക്ടർമാർ പിന്നീട് സ്ഥിരീകരിച്ചു.

ശനിയാഴ്ചയാണ് പൻവേൽ-ഗോരഖ്പൂർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ഒരു ഗർഭിണിക്ക് കടുത്ത പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ ഝാൻസി സ്റ്റേഷനിൽ ഇറക്കുകയും മെഡിക്കൽ ഓഫീസറായ മേജർ ഡോ. രോഹിത് ബച്‌വാലയുടെ നേതൃത്തത്തിൽ പ്ലാറ്റ്‌ഫോമിൽ വച്ച് കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. തന്‍റെ ട്രെയിനിനായി കാത്തിരിക്കുമ്പോഴാണ് ആർമി മെഡിക്കൽ കോർപ്സിലെ മെഡിക്കൽ ഓഫീസറായ മേജർ ഡോ. രോഹിത് ബച്‌വാല, വീൽചെയറിൽ വേദനകൊണ്ട് പുളയുന്ന ഒരു സ്ത്രീയെ കൊണ്ടുവരുന്നത് ശ്രദ്ധിച്ചത്. ഝാൻസി സ്റ്റേഷനിൽ ഇറക്കിയ യുവതിയുടെ ഗുരുതരമായ അവസ്ഥ മനസിലാക്കിയ ഒരു വനിതാ ടിക്കറ്റ് പരിശോധകയും സമീപത്തുണ്ടായിരുന്ന ഒരു സൈനിക ഉദ്യോഗസ്ഥനും ചേർന്നാണ് വീൽചെയറിൽ കൊണ്ടുപോയത്. ഉടൻതന്നെ ഇടപെട്ട ഡോ. രോഹിത് ബച്‌വാല റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ പ്ലാറ്റ്‌ഫോമിൽ വെച്ചുതന്നെ സ്ത്രീക്ക് പ്രസവമെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

പൊക്കിൾക്കൊടി ക്ലാംപ് ചെയ്യാൻ അദ്ദേഹം ഒരു ഹെയർ ക്ലിപ്പാണ് ഉപയോഗിച്ചു. കുഞ്ഞ് സുരക്ഷിതയാണെന്ന് ഉറപ്പാക്കിയ ശേഷം ഒരു പോക്കറ്റ് കത്തി ഉപയോഗിച്ച് അത് മുറിച്ചു. അമ്മയും കുഞ്ഞും അപകടകരമായ അവസ്ഥയിലായിരുന്നു. ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കടുത്ത പ്രസവവേദനയെ തുടർന്ന് ലിഫ്റ്റിന് സമീപം വെച്ച് യുവതി തളർന്നു വീണപ്പോഴാണ് താൻ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു നിമിഷം പോലും പാഴാക്കാൻ ഉണ്ടായിരുന്നില്ല. ഞങ്ങൾ താൽക്കാലികമായി ഒരു പ്രസവ സ്ഥലം തയ്യാറാക്കുകയും ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് അടിസ്ഥാന ശുചിത്വം ഉറപ്പാക്കുകയും ചെയ്തു.

ശരിയായ ഒരു ഓപ്പറേഷൻ തിയേറ്ററിന്‍റെ സൗകര്യങ്ങളൊന്നും ഇല്ലാത്തതിനാൽ കൈവശമുള്ള ഉപകരണങ്ങളെ ആശ്രയിക്കേണ്ടി വന്നുവെന്ന് മേജർ രോഹിത് ബച്‌വാല പിടിഐയോട് പറഞ്ഞു. ഡോക്ടർമാർ എന്ന നിലയിൽ, യാത്രയിലായിരിക്കുമ്പോൾ പോലും ഞങ്ങൾ എപ്പോഴും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തയ്യാറായിരിക്കണമെന്നും, രണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി കണക്കാക്കുന്നുവെന്നും ഡോ. രോഹിത് ബച്‌വാല പറഞ്ഞു. ആ നിമിഷം താൻ അവിടെ ഉണ്ടായിരുന്നത് ഒരു ദൈവിക ഇടപെടലായിരുന്നുവെന്നും മേജര്‍ രോഹിത് പറഞ്ഞു. അമ്മയെയും കുഞ്ഞിനേയും സുരക്ഷിതമാക്കിയ ശേഷം ഹൈദരാബാദിലേക്കുള്ള തന്‍റെ ട്രെയിനിന് തന്നെ മേജർ പോകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here