മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ബാബുരാജ് പിന്മാറണമെന്ന് നടനും നിർമാതാവുമായ വിജയ് ബാബു. തന്റെ ഫേസ്ബുക്കിലാണ് വിജയ് ബാബു കുറിപ്പ് പങ്കുവച്ചത്. താൻ ആരോപണ വിധേയനായിരുന്നപ്പോൾ തിരഞ്ഞെടുപ്പിൽ നിന്നു മാറി നിന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബുവിന്റെ കുറിപ്പ്.
വിജയ് ബാബുവിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം;
”എനിക്കെതിരെ ആരോപണമുയർന്നപ്പോൾ… ഞാൻ വിട്ടുനിന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണം, കാരണം അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. അദ്ദേഹം അല്ലെന്ന് തെളിയിച്ച് തിരിച്ചുവരട്ടെ. നിങ്ങളെപ്പോലെ സംഘടനയെ നയിക്കാൻ കഴിവുള്ള നിരവധി ആളുകൾ ഉള്ളപ്പോൾ തുടരാനുള്ള തിടുക്കം ഞാൻ ചർച്ച ചെയ്യുന്നില്ല. സംഘടന ഏതൊരു വ്യക്തിയേക്കാളും വലുതാണ്, അത് ശക്തമായി തുടരും. ബാബുരാജ് ദയവായി അത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ എന്നും ഞാൻ വിശ്വസിക്കുന്നു.”
അതെ സമയം, ബാബുരാജ്, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വരന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്നും നടൻ ജഗദീഷ് പിന്മാറാന്‍ സാന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡൻറ് സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചാൽ മത്സരത്തിൽ നിന്ന് പിന്മാറാമെന്ന് പറഞ്ഞാണ് ജഗദീഷിന്റെ നിർണായക നീക്കം. നിലപാട് മുതിർന്ന താരങ്ങളെ അറിയിച്ചു. മോഹൻലാൽ,മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്തു. അനുമതി ലഭിച്ചാൽ ഉടൻ പിന്മാറും. ജഗദീഷ് പിന്മാറിയാൽ നടി ശ്വേതാ മേനോനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടുതൽ സാധ്യത.
നിലവിൽ ആറുപേരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരാണ് ആറ് പേർ. നടൻ ജോയ് മാത്യുവിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ ജോയ് മാത്യുവിൻ്റെ പത്രിക തള്ളിയിരുന്നു. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റെയും പേരുകളും ഉയർന്നു കേട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ വിവാദങ്ങളിൽ ഉൾപ്പെട്ട നേതൃത്വനിരയിലെ പലരും മത്സരിക്കരുതെന്ന അഭിപ്രായവും ഉയർന്നു കേട്ടിരുന്നു.
താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത് എന്നും അവർ പറഞ്ഞു. ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് മര്യാദ എന്ന് അനൂപ് ചന്ദ്രനും പറഞ്ഞിരുന്നു. സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവർ രംഗത്ത് വരണം. ശുദ്ധമുള്ള അമ്മയാക്കി നല്ല അമ്മയാക്കി മാറ്റാൻ എല്ലാവരും ഒരുമിക്കണം. താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ആരോപണ വിധേയർക്കും മത്സരിക്കാമെന്നാണ് സംഘടന അംഗമായ നടി സരയു പറഞ്ഞത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയു വ്യക്തമാക്കി. പുതിയ സമിതിയെ തെരഞ്ഞെടുക്കുന്നത് വരെ അഡ്ഹോക് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

