തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം പൊളിച്ചുമാറ്റിയേക്കുമെന്ന് റിപ്പോർട്ട്. വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തി ബ്രിട്ടനിലേക്ക് പറത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പൊളിച്ചെടുത്ത് കൊണ്ടുപോകുന്നതിനെ കുറിച്ച് ബ്രിട്ടീഷ് സേന ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലുള്ള വിഎഫ്-35ബി യുദ്ധവിമാനം നന്നാക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് വിമാനം പൊളിച്ചുമാറ്റാൻ സാധ്യതയുണ്ടെന്ന സൂചനകൾ പുറത്തുവരുന്നത്. വിമാനം പൊളിച്ച് അതിൻറെ ഭാഗങ്ങൾ കൊണ്ടുപോകുന്നതിനായി ബ്രിട്ടീഷ് നാവികസേന ഒരു വലിയ വിമാനം അയയ്ക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിമാനത്തിൻറെ പാർക്കിങ്, ഹാംഗർ ഫീസ് ഉൾപ്പെടെയുള്ള എല്ലാ കുടിശ്ശികകളും ബ്രിട്ടൻ ഇന്ത്യയ്ക്ക് നൽകുമെന്ന് ഉറപ്പുനൽകിയതായും റിപ്പോർട്ടുണ്ട്. അതേസമയം വിമാനത്തിൻറെ ഏതെല്ലാം ഭാഗങ്ങൾ ബ്രിട്ടൺ പൊളിച്ചുകൊണ്ടുപോകുമെന്നത് വ്യക്തമായിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യാനായി യുകെയിൽ നിന്നും പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് വിമാനവാഹിനി കപ്പലിൽനിന്നു പറന്നുയർന്ന ബ്രിട്ടിഷ് നാവികസേനയുടെ 110 മില്യൺ ഡോളർ വിലവരുന്ന അഞ്ചാം തലമുറ സ്റ്റെൽത്ത് ജെറ്റ് വിമാനമാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്നത്. ജൂൺ 14ന് ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ലാൻഡിങ്ങിനു ശേഷം നടത്തിയ പരിശോധനയിൽ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ കണ്ടെത്തുകയായിരുന്നു.
അതേസമയം, കേരള ടൂറിസം വകുപ്പ് ബ്രിട്ടീഷ് യുദ്ധവിമാനത്തെ തങ്ങളുടെ പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു. അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം മടങ്ങിപ്പോകാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ടൂറിസം വകുപ്പിന്റെ പരസ്യം. വിമാനം തിരിച്ചുപോകാത്തത് കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നത് കൊണ്ടാണെന്നായിരുന്നു വിനോദസഞ്ചാര വകുപ്പിന്റെ അവകാശവാദം. ‘കേരളം അതിമനോഹരം വന്നാൽ ഇവിടെ വിട്ടുപോകാൻ തോന്നുന്നില്ല’ എന്ന ക്യാപ്ഷനോടെയാണ് കേരള ടൂറിസം പരസ്യം പങ്കിട്ടത്.

