കൊല്ലം: കൊല്ലത്ത് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി യുവാവ് എക്സെെസിന്റെ പിടിയിൽ. കൊട്ടാരക്കര മങ്കാട് സച്ചിൻ നിവാസിൽ സച്ചിൻ (31) ആണ് എക്സെെസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളുടെ പക്കൽ നിന്ന് 1.451 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ആവശ്യക്കാർക്ക് ചെറിയ പാക്കറ്റുകളിലാക്കി കഞ്ചാവ് വിൽപന നടത്തി വരികയായിരുന്നു.
ചൊവ്വാഴ്ച രാത്രി ചടയമംഗലം എക്സെെസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അതേസമയം കടയ്ക്കൽ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും സന്ധ്യാസമയങ്ങളിൽ ലഹരിവസ്തുക്കളുടെ കെെമാറ്റവും വിൽപ്പനയും നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ കുറച്ചുനാളുകളായി സച്ചിനും സുഹൃത്തുക്കളും ചേർന്ന് പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു. അന്യസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് എത്തിച്ച് ചെറു പൊതികളിലാക്കി വിൽപ്പന നടത്തുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. സമാനമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിലായി. 2.3 കിലോഗ്രാം കഞ്ചാവുമായി ആസാം സ്വാദേശിയായ നൂർ ഹുസൈൻ (39) എന്നയാളാണ് അറസ്റ്റിലായത്. റെയിൽവെ സംരക്ഷണ സേനയും എക്‌സൈസ് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

