തിരുവനന്തപുരം: ഗൂഗിൾ പേ, ഫോൺ പേ, വാട്സ് ആപ്പ് പേ, ആമസോൺ പേ തുടങ്ങിയ വിവിധ യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകളിൽ വലിയ മാറ്റം വരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ സേവങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കാൻ നീക്കം എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ഒരു സംവാദത്തിൽ സൂചന നൽകിയതോടെ ആണ് ഇത്തരം റിപ്പോർട്ടുകൾ പുറത്തു വന്നത്. എന്നാൽ, അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. കോടിക്കണക്കിന് ഉപഭോക്താക്കളെ ബാധിക്കുന്ന പ്രശ്നമായതിനാൽ ഏറെ കൂടിയാലോചനകൾക്കു ശേഷമാകും കേന്ദ്രം തീരുമാനമെടുക്കുക എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം നിലവിൽ യു.പി.ഐ ഇടപാടുകൾ പൂർണമായും സൗജന്യമാണ്. യു.പി.ഐ ഇടപാടുകൾക്ക് 1.1 ശതമാനം ഇന്റർചേഞ്ച് ഫീസ് ബാങ്കുകൾ ഈടാക്കുന്നുണ്ടെങ്കിലും അത് സീറോ എം.ഡി.ആർ മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് നയം അനുസരിച്ച് സബ്സിഡിയായി കേന്ദ്രം നൽകുന്നതിനാലാണ് ഉപഭോക്താക്കളുടെ മേൽ ചുമത്താത്തത്. ഇതിനായി കേന്ദ്ര ബഡ്ജറ്റിൽ 1,500 കോടി വകയിരുത്തിയിട്ടുണ്ട്.

