കുവൈത്ത്: കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത പൊടിക്കാറ്റ് വീശുന്നു. തുറസ്സായ ഇടങ്ങളിൽ ശക്തമായ പൊടിക്കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇക്കാരണത്താല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്നും ഭരണകൂടം മുന്നറിയിപ്പ് നല്‍കി. വടക്കു-പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്. ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടര്‍ ധരാര്‍ അല്‍അലിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യം ഇന്ത്യന്‍ മണ്‍സൂണ്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിലാണെന്നും ഇത് ചൂടുള്ളതും വരണ്ടതുമായ വായു പിണ്ഡവും മിതമായതോ ശക്തമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റും സൃഷ്ടിക്കുമെന്നും പറഞ്ഞു. ഈ കാറ്റ് മണിക്കൂറില്‍ 20 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘നിലവിലുള്ള സാഹചര്യങ്ങള്‍ പൊടിപടലങ്ങള്‍ ഉയര്‍ത്തും, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളില്‍, ചിലപ്പോള്‍ ദൂരക്കാഴ്ച 1,000 മീറ്ററില്‍ താഴെയായി കുറയ്ക്കും’ അല്‍അലി പറഞ്ഞു. തീവ്രമായ കാറ്റും പൊടിക്കാറ്റും പരമാവധി താപനിലയില്‍ ഏകദേശം നാല് മുതല്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് വരെ നേരിയ കുറവുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമുദ്ര സ്ഥിതി വഷളാകുമെന്നും തിരമാലകള്‍ ആറ് അടിയില്‍ കൂടുതല്‍ ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ഈ കാലയളവില്‍ പൊതുവെ പകല്‍ സമയത്ത് ചൂടും പൊടിപടലവും നിറഞ്ഞ അവസ്ഥയായിരിക്കുമെന്നും അല്‍അലി പറഞ്ഞു. വൈകുന്നേരങ്ങളില്‍ പൊടിപടലങ്ങള്‍ ക്രമേണ ശമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപരിതലത്തിലെ ന്യൂനമർദ്ദവും വരണ്ട ചൂടുള്ള കാറ്റിൻ്റെ സാന്നിധ്യവുമാണ് ഈ കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണം.

