തിരുവനന്തപുരം: സാങ്കേതിക തകരാറുകൾ പരിഹരിച്ചു ഒരുമാസമായി തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്-35 അടുത്തയാഴ്ച കേരളം വിടുമെന്ന് റിപ്പോർട്ട്. ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടൻ വിമാനം അടുത്തയാഴ്ച ഇവിടെനിന്നും തിരിച്ച് പറക്കും എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇതിന് മുന്നോടിയായി പരീക്ഷണ പറക്കലിനുള്ള അനുമതിക്കായുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലറി പവർ യൂണിറ്റിന്റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. തുടർന്ന് വിമാനത്താവളത്തിലെ ഹാങ്ങറിൽനിന്നു പുറത്തിറക്കി എൻജിന്റെ ക്ഷമത പരിശോധിച്ച് ഉറപ്പാക്കുകയായിരുന്നു.
ഇന്ധനക്കുറവുണ്ടായതിനെത്തുടർന്നാണ് ജൂൺ 14-ന് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. പിന്നീട് തകരാറുകൾ കണ്ടതോടെ മടക്കം പ്രതിസന്ധിയിലാവുകയായിരുന്നു. 33 ദിവസത്തേക്കായി 9 ലക്ഷത്തോളം രൂപയാണ് വാടകയിനത്തിൽ മാത്രം എഫ് 35 തിരുവനന്തപുരം വിമാനത്താവളത്തിന് നൽകേണ്ടി വരിക എന്നാണ് കണക്കുകൾ.

