പാലക്കാട്: സംസ്ഥാനത്തത്തൊട്ടാകെ അൻപതോളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിലായി. കൊല്ലം വടക്കേവിള പുത്തന്‍വിളവീട്ടില്‍ നജുമുദ്ദീന്‍ (52) ആണ് അറസ്റ്റിലായത്. കള്ളന്‍മാര്‍ക്കിടയില്‍ ‘പ്രൊഫസര്‍’എന്ന വിളിപ്പേരുള്ള നജുമുദ്ദീന്‍ വടക്കഞ്ചേരി ടൗണിലെ ഒരു വീട്ടിൽ മോഷണവും രണ്ട് ക്ഷേത്രങ്ങളിൽ മോഷണ ശ്രമവും നടത്തിയ കേസിലാണ് അറസ്റ്റിലായത്.
ജൂണ്‍ 15-ന് വടക്കഞ്ചേരി വിനായക സ്ട്രീറ്റില്‍ ഉഷാദേവിയുടെ വീട്ടില്‍നിന്ന് പണവും വാച്ചും കവര്‍ന്നതിനും ഗണപതി-മാരിയമ്മന്‍ ക്ഷേത്രങ്ങളില്‍ മോഷണശ്രമം നടത്തിയതിനുമാണ് കേസ്. പ്രതി ഗണപതിക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തില്‍ കോട്ടയത്ത് നിന്നും നജുമുദ്ദീൻ കുടുങ്ങുകയായിരുന്നു.
വിവിധ ജില്ലകളിലായി അന്‍പതോളം മോഷണക്കേസുകളില്‍ പ്രതിയാണ് നജുമുദ്ദീന്‍. ഒറ്റപ്പാലത്തെ വീട്ടില്‍നിന്ന് എട്ടരപ്പവന്‍ കവര്‍ന്നതും ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. മോഷണം നടത്താനായി പ്രതി പ്രധാനമായും ഉപയോഗിക്കുന്നത് സ്‌ക്രൂഡ്രൈവറാണ്. ഇതുപയോഗിച്ച് വിദഗ്ധമായി പൂട്ടുതകര്‍ത്ത് അകത്ത് കടക്കുകയും മോഷണം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.
വടക്കഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി. ബെന്നി, എസ്.ഐ. സി. മധു ബാലകൃഷ്ണന്‍, സീനിയര്‍ സിപിഒ ബ്ലസണ്‍ ജോസ്, സിപിഒമാരായ റിനു മോഹന്‍, അഭിജിത്ത്, സ്‌ക്വാഡംഗം കൃഷ്ണദാസ് എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചതും പ്രതിയെ പിടികൂടിയതും. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

