അഹമ്മദാബാദ്: അഹമ്മദാബാദിലെ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും പ്രധാനമത്രി സന്ദർശിക്കും. എയര്‍ ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണും സംഭവ സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലം സന്ദർശിച്ചിരുന്നു.
290 പേരാണ് വിമാനദുരന്തത്തിൽ മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. മരിച്ചവരിൽ 49 പേർ പ്രദേശവാസികളാണ്. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
അതേസമയം അപകടത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ സഹോദരന്‍ ഇന്ന് വീട്ടിലെത്തും. രാവിലെ കോഴിക്കോട് വിമാനം ഇറങ്ങിയശേഷം ആയിരിക്കും ഇദ്ദേഹം പുല്ലാട്ടെ വീട്ടില്‍ എത്തുക. വിദേശത്തെ ജോലി സ്ഥലത്തുനിന്നാണ് സഹോദരന്‍ രതീഷ് നാട്ടിലേക്ക് എത്തുന്നത്. ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ടി രതീഷ് അഹമ്മദാബാദിലെത്തും.
രഞ്ജിതയുടെ സഹോദരങ്ങളായ രഞ്ജിത്തും രതീഷും ആയിരിക്കും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകുക. തിരുവല്ല തഹസില്‍ദാറില്‍ നിന്ന് രേഖകള്‍ കൈപ്പറ്റിയശേഷം അഹമ്മദാബാദിലേക്ക് യാത്ര തിരിക്കും.

