ഉപതിരഞ്ഞെടുപ്പിനൊരുങ്ങി നിലമ്പൂർ; ഇന്ന് വിധിയെഴുത്ത്

0

ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിലമ്പൂരിന്റെ വിധി എഴുതും. ഉപതെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. എല്ലാ നേതാക്കന്മാരും സ്ഥാനാർത്ഥികളും പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനും, പരമാവധി വോട്ടുറപ്പിക്കാനുമുള്ള ശ്രമത്തിലാണ്. പ്രധാന മുന്നണി സ്ഥാനാര്‍ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുള്ളത്. ഇന്ന് പുലര്‍ച്ചെ 5 :30ന് മോക് പോള്‍ ആരംഭിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്.

പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങി. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16 നു പൂര്‍ത്തിയായിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും.

ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. ഏഴു മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1301 പോളിങ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. ഇവരില്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍-316, പോളിങ് സ്റ്റാഫ്-975, മൈക്രോ ഒബ്‌സര്‍വര്‍മാര്‍- 10 എന്നിങ്ങനെയാണ് കണക്കുകള്‍. സുരക്ഷയ്ക്ക് 1200 പോലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും സജ്ജമായിട്ടുണ്ട്. ഒരു കമ്പനി എ.പി ബറ്റാലിയന്‍ സേനാംഗങ്ങള്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി ജില്ലയിലുണ്ട്.

രാവിലെ മുതൽ അവസാന വട്ട വോട്ടുറപ്പിക്കലിലായിരുന്നു സ്ഥാനാർത്ഥികൾ. ഇന്നലെ ആറു മണിക്ക് ശേഷം നിശബ്ദ പ്രചാരണമായിരുന്നു. റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ പ്രചാരണം കൊഴുപ്പിക്കുമ്പോൾ അവസാനഘട്ട പ്രചാരണവുമായി പി.വി അൻവറും സജീവമാണ്. പരമാവധി വോട്ടർമാരെ നേരിട്ട് കാണാനാണ് സ്ഥാനാർത്ഥികളുടെ ശ്രമം. കഴിഞ്ഞ ദിവസം റോഡ് ഷോ നടത്തിയതിനാൽ പി.വി അൻവർ റോഡ് ഷോ നടത്തുന്നില്ല.

യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയും എൽഡിഎഫിനായി മുഖ്യമന്ത്രിയും മണ്ഡലത്തിൽ വോട്ടഭ്യർത്ഥിച്ച് കഴിഞ്ഞ ദിവസം എത്തിയിരുന്നു. മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിരുന്ന മുഖ്യമന്ത്രി എൽ.ഡി.എഫ് കൺവെൻഷനുകളിൽ പങ്കെടുത്തു. പി.വി അൻവറിന്റെ റോഡ് ഷോയ്ക്ക് ക്രിക്കറ്റ് താരം യൂസഫ് പാഠനും എത്തിയതോടെ ആവേശത്തിലാണ് അണികളും.

LEAVE A REPLY

Please enter your comment!
Please enter your name here