ബെംഗളൂരു: കളിച്ചുകൊണ്ടിരിക്കെ വീട്ടിലേക്കുവന്ന ക്രിക്കറ്റ് ബോള്‍ തിരികെ കൊടുത്തില്ലെന്ന കാരണത്താൽ പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച് 21 വയസുകാരന്‍. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവമുണ്ടായത്.
36 വയസുകാരനായ രാമപ്പ പുജാരിക്കാണ് മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ പവന്‍ ജാദവ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അധ്യാപകന്റെയും യുവാവിന്റെയും വീടുകള്‍ ഒരേ പ്രദേശത്താണ്. ചൊവ്വാഴ്ച പവന്‍ ജാദവ് ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് രാമപ്പ പുജാരിയുടെ വീട്ടിലേക്ക് പോയി. പന്തെടുക്കാന്‍ ചെന്നപ്പോൾ, പന്ത് ഇവിടേക്ക് വന്നില്ലെന്ന് രാമപ്പ പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനു ശേഷം പുറത്തുപോയി തിരികെ വന്ന പവന്‍ പൊട്ടിയ ബിയര്‍ ബോട്ടിലും കത്തിയും ഉപയോഗിച്ച് അധ്യാപകനെ ആക്രമിക്കുകയായിരുന്നു.
മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ അധ്യാപകന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

