കൊച്ചി: പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി സ്ഥിരമായി ഹാജരായി എക്കാലവും ചര്‍ച്ചകളിലും വാര്‍ത്തകളിലും നിറഞ്ഞുനിന്ന അഭിഭാഷകനായിരുന്നു അഡ്വ.ആളൂര്‍. ഒട്ടേറെ വിവാദമായ ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നിവയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു ആളൂര്‍.
രണ്ട് വര്‍ഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ബിജു ആന്‍റണി ആളൂര്‍ എന്നാണ് ഇദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. തൃശ്ശൂര്‍ സ്വദേശിയാണ്. പുണെയില്‍ നിന്നാണ് ആളൂര്‍ നിയമബിരുദം നേടുന്നത്. 1999 ലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്യപ്പെടുന്നത്. പിന്നാലെ കേരളത്തിലെ വിവിധ കോടതികളിലും പ്രാക്ടീസ് ചെയ്തു. കേരളത്തില്‍ പ്രമാദമായ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ആളൂര്‍ ഹാജരായത് വന്‍ ചര്‍ച്ചയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യഘട്ടത്തിൽ പള്‍സര്‍ സുനിയുടെ അഭിഭാഷകനായി അദ്ദേഹം ഹാജരായിട്ടുണ്ട്.

