ചെന്നൈ: ഭാര്യ അശ്ലീല വീഡിയോ കാണുന്നതും സ്വയം സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നതും ഭർത്താവിനോടുള്ള ക്രൂരതയല്ലെന്ന് കോടതി. ഭാര്യ ഭർതൃ ബന്ധത്തിൽ തകരാൻ ഇത്തരം പ്രവർത്തികൾ കാരണമായെന്ന് തെളിവുകൾ ഇല്ലാത്ത പക്ഷം ഇത്തരം നടപടികൾ ഭർത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാൻ ആവില്ലെന്നാണ് മദ്രാസ് ഹൈക്കോടതി വിശദമാക്കിയത്. അശ്ലീല ദൃശ്യം കാണാനായി താൽപര്യമില്ലാത്ത ഭർത്താവിനെയോ ഭാര്യയേയോ നിർബന്ധിക്കുന്നത് ക്രൂരതയാണെന്നും കോടതി വ്യക്തമാക്കി.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് നിരീക്ഷണം. ജസ്റ്റിസ് ജി ആർ സ്വാമിനാഥനും ജസ്റ്റിസ് ആർ പൂർണിമയുമാണ് സ്വയം ആനന്ദം കണ്ടെത്തുന്നത് സ്ത്രീയ്ക്ക് വിലക്കപ്പെട്ട കാര്യമല്ലെന്ന് വിശദമാക്കിയത്. വിവാഹിതയാണെന്ന കാരണത്താൽ മാത്രം സ്വന്തം ശാരീരിക സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്ന സ്ത്രീയെ തടയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യത എന്നത് ഒരാളുടെ മൌലിക അവകാശമാണ്. പുരുഷൻമാർ സ്വയം സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നത് ആഗോളതലത്തിൽ വകവച്ചുകൊടുക്കപ്പെടുന്ന ഒന്നാണെന്നും ഇത് സ്ത്രീ ചെയ്യുമ്പോൾ മാത്രം കളങ്കമുള്ളതാണെന്ന് വിലയിരുത്തേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

