ട്രെയിൻ യാത്രകൾ ഭൂരിഭാഗം ആളുകളുടെയും ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ കഴിയാത്ത ഒന്നായിരിക്കും. പെട്ടന്ന് ഒരു യാത്ര പോകാൻ തോന്നിയാൽ നേരെ റെയിൽവേ സ്റ്റേഷനിൽ ചെന്ന് ജനറൽ ടിക്കറ്റ് എടുത്തുള്ള യാത്ര പലരുടേയും പതിവ് രീതിയാണ്. ദിവസേന നിരവധി ആളുകളാണ് ഇങ്ങനെ ജനറൽ ടിക്കറ്റെടുത്ത് ട്രെയിൻ യാത്ര നടത്തുന്നത്. എന്നാൽ, ഈ വിഭാഗം യാത്രക്കാരെ സങ്കടത്തിലാക്കുന്ന വാർത്തയാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവേ പുറത്തു വിട്ടിരിക്കുന്നത്. ജനറൽ ടിക്കറ്റ് മാർഗനിർദേശങ്ങളിലാണ് റെയിൽവേ മുഖ്യമായും ഇപ്പോൾ
മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. അതിനാൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം ജനറൽ ടിക്കറ്റുമായി ഏതെങ്കിലും ട്രെയിനിൻ്റെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്ന രീതി ഇനി നടക്കില്ല. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും. അത് എന്തൊക്കെയാണെന്ന് നോക്കാം.
ഇനി മുതൽ ജനറൽ ടിക്കറ്റുകൾ എടുത്താൽ കയറേണ്ട ട്രെയിനും ടിക്കറ്റുകളിൽ രേഖപ്പെടുത്തി നൽകും. ആ ട്രെയിനിൽ മാത്രമേ ഇനി ജനറൽ ടിക്കറ്റുമായി യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ എന്നാണ് നിർദേശം. കൂടാതെ ജനറൽ ടിക്കറ്റുകൾക്ക് സമയപരിധിയും ഉണ്ടായിരിക്കും. ജനറൽ ടിക്കറ്റെടുത്ത് മൂന്ന് മണിക്കൂറിനുള്ളിൽ യാത്ര ആരംഭിച്ചിരിക്കണം. ഇല്ലെങ്കിൽ ടിക്കറ്റ് അസാധുവാകുമെന്ന് ആണ് നിയമത്തിൽ പറയുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ, നിങ്ങൾ യാത്ര ചെയ്യേണ്ട ട്രെയിനിൽ യാത്ര ചെയ്തില്ലെങ്കിൽ ടിക്കറ്റ് അസാധുവാകും.
നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധനകളും ആരംഭിക്കും. അടുത്തിടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ നീക്കം. യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും മെച്ചപ്പെട്ട യാത്രാ സൗകര്യവും ലക്ഷ്യമിട്ടാണ് ജനറൽ ടിക്കറ്റ് മാർഗനിർദേശങ്ങളിൽ റെയിൽവേ സമഗ്രമായ അഴിച്ചുപണി നടത്തിയിരിക്കുന്നതെന്നാണ് സൂചന.

