ഗാസ: ഗാസയിലെ ജനങ്ങളുടെ പ്രതിഷേധം ഹമാസിനെതിരെ അല്ലെന്നും മറിച്ച് ഇസ്രയേലിനും യുദ്ധത്തിനും എതിരെയാണെന്നും ഹമാസ്. പ്രതിഷേധത്തെ ഹമാസിനെതിരായി ചിത്രീകരിക്കുകയാണെന്ന് ഹമാസ് വക്താവ് ബാസിം നയിം പ്രതികരിച്ചു. ജനങ്ങള്‍ ഹമാസിന് എതിരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശത്രുക്കളുടെ ശ്രമമാണ് ഇതെന്നും ബാസിം നയിം പറഞ്ഞു.
ഹമാസ് യുദ്ധം നിർത്തണമെന്നും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മുദ്രാവാക്യം മുഴക്കിയാണ് ആളുകൾ ഗാസയുടെ തെരുവിലിറങ്ങിയതിന്‍റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ‘ഹമാസ് പുറത്തു പോകുക, ഹമാസ് ഭീകരർ’ എന്ന മുദ്രാവാക്യങ്ങളെഴുതിയ ബാനറുകളും പ്രതിഷേധക്കാര്‍ ഉയർത്തിയിരുന്നു. പ്രതിഷേധക്കാരെ മുഖംമൂടി ധരിച്ച ആയുധധാരികകൾ ബലമായി പിരിച്ചുവിടുകയും ആക്രമിക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹമാസിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കുചേരാനുള്ള അഭ്യർത്ഥനകൾ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ടെലിഗ്രാമിൽ പ്രചരിച്ചതിനെ തുടർന്നാണ് ആളുകൾ ഒത്തുകൂടിയത്.

