ഞെട്ടിക്കുന്നൊരു കൂട്ട ബലാത്സംഗത്തിന്റെ വാർത്തയാണ് തമിഴ്നാട്ടിൽ നിന്ന് പുറത്തുവരുന്നത്. കോയമ്പത്തൂരിൽ പൊള്ളാച്ചിക്ക് സമീപം സ്കൂൾ വിദ്യാർത്ഥിനികളും വിദ്യാർത്ഥിയും കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പരാതി. അഞ്ചുപേരാണ് പ്രതികൾ. ഇവരിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്. പൊലീസ് മൂന്ന് ജുവനൈൽ പ്രതികളെയും 18 വയസുകാരനെയും പിടികൂടിയിട്ടുണ്ട്. ഇവർ ക്രൂരകൃത്യം മൊബൈലിൽ റെക്കോർഡ‍് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. രണ്ട് പെൺകുട്ടികളും ആൺകുട്ടിയുമാണ് പീഡനത്തിനിരയായത്.
കുറച്ചു മാസങ്ങളായി ഗ്രാമത്തിലെ വിജനമായ പ്രദേശങ്ങളിൽ വച്ച് അഞ്ചുതവണയാണ് കുട്ടികൾ ബലാത്സംഗത്തിന് ഇരയായത്. പ്രതികൾ പാതിവഴി പഠനം നിർത്തിയവരും ദിവസ വേതനക്കാരുമാണ്. പോൺ ചിത്രങ്ങൾക്ക് അടിമകളായ പ്രതികൾ ലൈംഗികബന്ധത്തിന് ഏർപ്പെടാൻ വിസമ്മതിച്ച കുട്ടികളെ മുള്ളുകൾ കൊണ്ട് മർദിക്കുന്നതും പതിവായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇരകളുടെ കുടുംബം ക്രൂരതയെക്കുറിച്ച് അറിഞ്ഞത് വെള്ളിയാഴ്ച രാവിലെയായിരുന്നു.
എന്നാൽ പേടി കാരണം അവർ പരാതി നൽകാൻ മുതിർന്നില്ല. ഗ്രാമവാസികളാണ് വിവരം ചൈൽഡ് ലൈനിനെ അറിയിച്ചത്. പ്രതികൾക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. അന്ന് വൈകിട്ട് തന്നെ നാലു പ്രതികൾ പിടിയിലായി. കോയമ്പത്തൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് ജുവനൈൽ പ്രതികളെ മാറ്റി. 18-കാരനെ റിമാൻഡ് ചെയ്തു. അഞ്ചാം പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.