സര്‍ക്കാരിന്റെ മദ്യനയം വികലം; സർക്കാരിന്റെ മദ്യനയത്തിനെതിരെ വിമർശനവുമായി ഓര്‍ത്തഡോക്‌സ് സഭ

0

കോട്ടയം: സർക്കാരിന്റെ മദ്യനയത്തിനെതിരെ വിമർശനവുമായി ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്. മദ്യനയം എന്നത് ജലരേഖയായി മാറിയെന്നും റേഷന്‍ അരി വാങ്ങാന്‍ വിരല്‍ പതിപ്പിക്കണമെന്നും എന്നാല്‍ മദ്യം പടിക്കല്‍ എത്തിച്ചു നല്‍കുമെന്നും ആണ് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

‘കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍, എല്‍ഡിഎഫ് വന്നാല്‍ മദ്യവര്‍ജ്ജനത്തിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കും, ഞങ്ങള്‍ തുറക്കുന്നത് നിങ്ങള്‍ പൂട്ടിയ ബാറുകളല്ല, സ്‌കൂളുകളാണ്’. പരസ്യവാചകങ്ങള്‍ക്ക് കേവലം വിപണി താല്‍പ്പര്യങ്ങള്‍ മാത്രമേയുള്ളൂ എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് മുകളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന നയവാചകങ്ങള്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സംസ്ഥാനത്ത് കേവലം 29 ബാറുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം ആയിരത്തോട് അടുക്കുന്നു’ എന്നാണ് മാര്‍ത്തോമ മാത്യൂസ് വ്യക്തമാക്കിയത്.

ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളില്‍ ഇനി മുതല്‍ മദ്യപര്‍ക്ക് രാവിലെ മുതല്‍ കുടിച്ച് കുടുംബം തകര്‍ക്കാമെന്നും ആരോഗ്യത്തിന് ഹാനികരമായ ഒരു വസ്തുവിനെ ഇത്രയും ലളിതവല്‍ക്കരിച്ച് വീടുകളിലേക്ക് ആനയിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് ഒട്ടും ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയം വികലമാണെന്ന് പ്രധാനഘടക കക്ഷിയായ സിപിഐ തന്നെ കുറ്റപ്പെടുത്തിക്കഴിഞ്ഞന്നും ഈ നയം കുടുംബാന്തരീക്ഷത്തെ അപകടത്തിലാക്കുമെന്നും വീട്ടകങ്ങളില്‍ ഭയന്നുകഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളെയും വീട്ടമ്മമാരെയും ഓര്‍ത്ത് ഇത് തിരുത്തണമെന്നും മാര്‍ത്തോമ മാത്യൂസ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here