തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിൽ അലങ്കാരച്ചെടി വിൽപനശാലയ്ക്കുള്ളിൽ നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീത (38) കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ആളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. യുവാവ് ഊളമ്പാറ ഭാഗത്തുനിന്ന് പേരൂർക്കടയിൽ എത്തി അവിടെനിന്ന് അമ്പലമുക്ക് ഭാഗത്തേക്ക് വരികയായിരുന്നുവെന്നാണ് സൂചന.
ഇത്രയും ദൂരം ഇയാൾ കാൽനടയായി എത്തിയെന്നാണ് പോലീസ് പറയുന്നത്. ഫുൾസ്ലീവ് ഷർട്ട് ധരിച്ചിട്ടുള്ള ഇയാൾ ഒരു കൈ പലപ്പോഴും മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാളുടെ കൈയിലേറ്റ മുറിവാണ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നതെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്.
സംഭവം നടന്ന ഞായറാഴ്ച രാവിലെ 11 ഓടെ നഴ്സറിയിലെത്തിയ ഇയാൾ 20 മിനിറ്റിനുള്ളിൽ തിരികെ പോകുന്നതു ദൃശ്യങ്ങളിൽ ഉണ്ട്. സാന്ത്വന ആശുപത്രി ജംഗ്ഷനിൽ നിന്ന് ഓട്ടോറിക്ഷപിടിച്ചു പോകുന്ന ദൃശ്യങ്ങൾ ആശുപത്രിയിലെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. മുട്ടട ജംഗ്ഷനിൽ ഇറങ്ങിയ യുവാവ് പിന്നീട് ഇടറോഡിലൂടെയാണ് സഞ്ചരിച്ചത് എന്നാണ് പോലീസ് അനുമാനിക്കുന്നത്.
വ്യക്തമല്ലാത്ത മലയാളം ഇയാൾ സംസാരിച്ചിരുന്നതായി ഓട്ടോ ഡ്രൈവറുടെ മൊഴിയിലുണ്ട്. പിന്നീട് ഇയാളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും കേശവദാസപുരത്ത് സിസിടിവി പരിശോധിച്ചതിൽനിന്ന് കൂടുതൽ ചിത്രങ്ങൾ വ്യക്തമായി.
കേശവദാസപുരം ഭാഗത്തുവച്ച് വസ്ത്രം മാറിയശേഷം മറ്റൊരാളുടെ സ്കൂട്ടറിൽ കയറി ഇയാൾ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഫുൾസ്ലീവ് ഷർട്ടിനു പകരം ദൃശ്യങ്ങളിൽ ഉള്ളത് ബനിയനാണ്. തിരികെ പോകുന്ന സമയത്ത് തൂവാല കൊണ്ട് മുഖം മറച്ചിരുന്നില്ല.
ഊളമ്പാറ ഭാഗത്തുനിന്ന് അമ്പലമുക്ക് വരെ കാൽനടയായി സഞ്ചരിച്ച ശേഷം ഓട്ടോയിൽ കയറി മുട്ടടയിൽ ഇറങ്ങി കേശവദാസപുരത്ത് വീണ്ടും നടന്നെത്തി ബൈക്കിൽ കയറി പോയത് എന്തിനാണെന്നുള്ള കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്.
തന്റെ ഓട്ടോയിൽ സഞ്ചരിച്ചിരുന്ന ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നതായി ഓട്ടോ ഡ്രൈവറും പറയുന്നുണ്ട്. പ്രതി അവസാനമെത്തിയ സ്ഥലം കണ്ടെത്തി ഇവിടെയുള്ള കാമറാ ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്.
അതേസമയം കേശവദാസപുരത്ത് നിന്ന് ഇയാൾ കയറിപ്പോകുന്ന സ്കൂട്ടർ ഓടിച്ചിരുന്ന ആളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പോലീസ് ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. എന്നാൽ ഇതുവഴി സൂചനകളൊന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് വിനീതയെ ജോലിചെയ്തിരുന്ന അമ്പലമുക്കിലെ നഴ്സറി ഫാമിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴുത്തിൽ ആഴത്തിലേറ്റ കുത്താണ് മരണകാരണം. യുവതിയെ രാവിലെ 11 വരെ നഴ്സറിയുടെ പരിസരത്ത് കണ്ടവരുണ്ട്. പിന്നീട് ഉച്ചയോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.
നഴ്സറിയിൽ ഉച്ചയ്ക്ക് ചെടി വാങ്ങാൻ എത്തിയവർ ആരെയും കാണാതെ വന്നതോടെ ബോർഡിൽ കണ്ട ഉടമയുടെ ഫോൺ നമ്പറിൽ വിളിക്കുകയായിരുന്നു. ഉടമ മറ്റൊരു ജീവനക്കാരിയെ നഴ്സറിയിലേക്ക് അയച്ചു. ഇവർ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
നഴ്സറിക്കുള്ളിൽ ചെടിച്ചട്ടികൾ ഇരിക്കുന്നതിനു സമീപത്ത് ടാർപോളിൻ കൊണ്ട് ഭാഗികമായി മൂടിയ നിലയിലായിരുന്നു മൃതദേഹം. വിനീത ധരിച്ചിരുന്ന നാല് പവനോളം വരുന്ന സ്വർണാഭരണം കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. സ്വർണം കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ്.
പേരൂർക്കട സിഐയുടെ നേതൃത്വത്തിൽ രൂപീകരിച്ചിരിക്കുന്ന അന്വേഷണ സംഘത്തിൽ ഷാഡോ ടീമംഗങ്ങളും പങ്കാളികളാണ്.