ആലപ്പുഴ: ജോലി കഴിഞ്ഞ് മടങ്ങിയ വാർത്ത അവതാരകയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പത്തിയൂർ പടിഞ്ഞാറ് അജിത്ത് ഭവനത്തിൽ അജിത്ത്(22) ആണ് അറസ്റ്റിലായത്. ഗോവിന്ദമുട്ടം സ്വദേശി മേഘയ്ക്ക് എതിരെയാണ് ആക്രമണമുണ്ടായത്.
പ്രാദേശിക ചാനലിലെ ജോലി കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് സ്കൂട്ടറിൽ പോയ വാർത്ത അവതാരകയെ മുട്ടേൽ പാലത്തിന് സമീപം ലിഫ്റ്റ് ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നു. കായംകുളം മുതൽ ഹരിപ്പാട്, അടൂർ, കരുനാഗപ്പള്ളി വരെയുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
പ്രതി സഞ്ചരിച്ച അന്യ സംസ്ഥാന റജിസ്ട്രേഷൻ ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി, കനകക്കുന്ന് സിഐ ജയകൃഷ്ണൻ, എസ്ഐമാരായ ഉദയകുമാർ, ശ്രീകുമാർ, സിപിഒമാരായ അജികുമാർ, ഷാജഹാൻ, വിഷ്ണു എസ്.നായർ, ജി.ദീപക്, അനീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ബൈക്കിലെത്തിയ യുവാവ് പമ്പാനദിയിൽ ചാടി
ആലപ്പുഴ: ബൈക്കിലെത്തിയ യുവാവ് പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടി. ചെങ്ങന്നൂർ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽ നിന്നാണ് യുവാവ് പമ്പാ നദിയിലേക്ക് ചാടിയത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. KL 30 C 5503 എന്ന ബൈക്കിലെത്തിയ മുളക്കുഴ പെരിങ്ങാല കൊടുവേലിചിറ വിപിൻ സദനത്തിൽ വിപിൻ ദാസ് (25) ആണ് നദിയിൽ ചാടിയത്. ബൈക്ക് പാലത്തിന് സമീപത്തായി നിർത്തിയതിനു ശേഷമാണ് ഇയാൾ പാലത്തിൽ നിന്നും ചാടിയത്. ചെങ്ങന്നൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം തിരച്ചിൽ തുടരുകയാണ്.