കേരള ജനത ഉറ്റുനോക്കിയ കേസായിരുന്നു വിസ്മയയുടേത്

0

കൊല്ലം: കേരള ജനത ഉറ്റുനോക്കിയ കേസായിരുന്നു വിസ്മയയുടേത്. സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ പ്രതിയായായ ഭർത്താവ് കിരൺ കുമാറിന് പത്ത് വർഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ആണ് കോടതി വിധിച്ചത്. രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കും. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷമാണ് ശിക്ഷ. ഐപിസി 304, പത്ത് വര്‍ഷം തടവുശിക്ഷ, 306 ആറു വര്‍ഷം തടവ്, 498 രണ്ട് വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും.

വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ ആരുമായും അധികം സഹകരണം ഇല്ലാത്ത ആളായിരുന്നെന്ന് നാട്ടുകാർ. വളരെ സാധാരണ സാഹചര്യത്തിൽ നിന്നും വളർന്ന് വന്ന കിരൺ അമ്മയുടെ നാടായ ശാസ്താംനടയിൽ താമസമാക്കിയത് വിവാഹത്തിന് ശേഷമായിരുന്നു. അച്ഛൻ സമീപ പഞ്ചായത്തിലെ ഒരു സാധാരണ റേഷൻകടയിലെ സെയിൽസ്മാൻ ആയിരുന്നു. എഞ്ചിനീയറിം​ഗ് പഠനശേഷമാണ് കിരൺ കുമാറിന് മോട്ടോർ വാഹന വകുപ്പിൽ ജോലി ലഭിക്കുന്നത്. കോഴിക്കോടായിരുന്നു നിയമനം. വിവാഹ ശേഷമായിരുന്നു സ്വന്തം പ്രദേശത്തേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. ഇത് ഭാര്യവീട്ടുകാരുടെ സ്വാധീനം ഉപയോ​ഗിച്ചാണ് എന്നാണ് നാട്ടുകാർ പറയുന്നത്.
നാടുമായോ നാട്ടിലെ സാധാരണ ജനങ്ങളുമായോ വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനും അത് നിലനിർത്താനും കിരണിന് താത്പര്യം ഉണ്ടായിരുന്നില്ല. രാവിലെ ജോലിക്കായി പോയാൽ ഉച്ചയോടെ തിരിച്ചെത്തും. വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പ്രദേശത്ത് കിരണിന്റെ വാഹന പരിശോധനയും പതിവായിരുന്നു. പണത്തോട് മാത്രമായിരുന്നു കിരണിന് സ്നേഹവും കടപ്പാടുമെന്നാണ് നാട്ടുകർ ചൂണ്ടിക്കാട്ടുന്നത്.
വളരെ കഷ്ടതകൾ നിറഞ്ഞ ബാല്യത്തിൽ നിന്നും പണം സമ്പാദിക്കാനുള്ള ആർത്തി മൂത്ത കിരൺ കണ്ടതിനെല്ലാം കാശുവാങ്ങി. ഒടുവിൽ വിവാഹ മാർക്കറ്റിലും തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ വിലയിട്ടു. 120 പവൻ സ്വർണവും ഒന്നര ഏക്കർ സ്ഥലവും ആഢംബര കാറുമായിരുന്നു കിരൺ വിവാഹ കമ്പോളത്തിൽ തനിക്കിട്ട വില. വിസ്മയയുടെ മാതാപിതാക്കൾ 100 പവനും പത്തുലക്ഷത്തിന്റെ കാറും ഒന്നേകാൽ ഏക്കർ ഭൂമിയും നൽകാമെന്നേറ്റു. എന്നാൽ, എൺപത് പവൻ മാത്രമേ വിസ്മയക്ക് നൽകിയുള്ളൂ എന്നും കാറ് ചെറുതായി പോയി എന്നുമായിരുന്നു കിരണിന്റെ പരാതി. ഇതിനെ തുടർന്ന് ഒരിക്കൽ പിണങ്ങിപ്പോയ വിസ്മയയെ വീണ്ടും അനുനയിപ്പിച്ച് വീട്ടിലെത്തിക്കാനും കിരണിന് സാമർത്ഥ്യമുണ്ടായിരുന്നു. ഇതോടെയാണ് വിസ്മയ അച്ഛനുമായും സഹോദരനുമായുമുള്ള ഫോൺകോൺടാക്ട് അവസാനിപ്പിക്കുന്നത്. വിസ്മയക്ക് വീട്ടുകാർ നൽകിയ സ്വർണമെല്ലാം സൂക്ഷിച്ചിരുന്നതും കിരണായിരുന്നു.
വിവാഹത്തിന് മുമ്പ് കിരൺ മകളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നെന്ന് വിസ്മയയുടെ അമ്മ പറയുന്നു. ഇക്കാര്യം അടുത്ത സമയത്ത് മാത്രമാണ് മകൾ പറഞ്ഞത്. വിസ്മയ കോളേജിൽ പഠിക്കുന്ന സമയത്ത് കിരൺ കാണാനെത്തിയിരുന്നെന്നും അമ്മ പറയുന്നു. സഹപാഠികൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നതിനും സഹപാഠികളുടെ ആൺകുട്ടികളോട് സംസാരിക്കുന്നതിനമാണ് കിരൺ മർദ്ദിച്ചത്. സ്ത്രീധനമായി നൽകിയ കാറിന് മൈലേജ് കിട്ടുന്നില്ലെന്ന് പറഞ്ഞായിരുന്നു മറ്റൊരു ദിവസം വഴക്കുണ്ടായത്.
ഒരിക്കൽ വിസ്മയയുടെ വീട്ടിലെത്തിയും കിരൺ തല്ലുണ്ടാക്കിയിരുന്നു. ഇനി കിരണിന്റെ വീട്ടിലേക്ക് പോകേണ്ടെന്നും വിവാഹമോചനം നേടാമെന്നും അന്ന് വിസ്മയ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് സമുദായ നേതാക്കളെ വിളിച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ചു. ഇത് അറിഞ്ഞ കിരൺ വിസ്മയയെ ഫോൺ ചെയ്തുകൊണ്ടേയിരുന്നു. തന്റെ ജന്മ ദിനത്തിന് മുമ്പിൽ വീട്ടിലേക്ക് തിരിച്ചുവന്നില്ലെങ്കിൽ ഒരിക്കലും വരേണ്ടെന്ന് പറഞ്ഞു. ഇതോടെ പരീക്ഷക്ക് കോളജിലേക്ക് പോയ വിസ്മയ കിരണിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.

ചടയമംഗലം നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ ത്രിവിക്രമൻ നായരുടെ മകൾ വിസ്മയ വി. നായരെ (24) പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കിരണിന്റെ ക്രൂരമർദ്ദനത്തെ തുടർന്നുണ്ടായ മുറിവുകളുടെ അടക്കം സഹോദരന് വാട്സ് ആപ്പ് ചെയ്ത ചിത്രങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുനൽകിയ മൃതദേഹം നിലമേലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
സംഭവത്തെ തുടർന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ കിരൺ കുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഭാര്യ മരിച്ചതിന് പിന്നാലെ ഒളിവിൽ പോയ കിരൺ പിന്നീട് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി വരുന്നത്. 2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു.2020 മെയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ കിരണ്‍ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതി ഭാഗത്തിന് വേണ്ടി അഭിഭാഷകന്‍ പ്രതാപ ചന്ദ്രന്‍ പിള്ളയുമാണ് കോടതിയില്‍ ഹാജരായത്.
അതേസമയം വിസ്മയ കേസിൽ പ്രതി കിരൺ കുമാർ തൻ തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയിൽ ആവർത്തിച്ച് പറഞ്ഞു. വിസ്മയയുടേത് ആത്മഹത്യ ആണെന്നും താൻ നിരപരാധി ആണെന്നുമാണ് കിരൺ കോടതിയിൽ പറഞ്ഞത്. ഇന്ന് കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് കിരൺ കോടതിയിൽ ഇങ്ങനെ പറഞ്ഞത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു കിരണിന്‍റെ പ്രതികരണം. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍, പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. വിധി സമൂഹത്തിന് സന്ദേശമാകണം. കേസ് വ്യക്തിക്കെതിരെ അല്ല, കോടതി വിധി സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രത്യേക സാഹചര്യത്തിൽ ആത്മഹത്യ കൊലപാതകമായി കണക്കാമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേര്‍ത്തു.
വിസ്മയയുടെ ആത്മഹത്യ കേസിൽ ഭർത്താവ് കിരൺ കുമാർ മാത്രമാണ് പ്രതി. ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ ഭർതൃ വീട്ടിൽ തന്നെ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. ആയുർവേദ മെഡിക്കൽ വിദ്യാർഥിയായിരുന്നു വിസ്മയ.
അന്വേഷണത്തിനൊടുവിൽ 2021 ജൂൺ 21 ന് ആണ് വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ അറസ്റ്റിലായത്. കേരളം മുഴുവൻ , മലയാളികൾ മുഴുവൻ ഏറ്റെടുത്ത ആ മരണ വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. പെൺമക്കൾ എല്ലാം എന്റെ സ്വന്തം മക്കളാണെന്ന് പറഞ്ഞ് ​ഗവർണർ തന്നെ നേരിട്ട് വിസ്മയയുടെ വീട്ടിലെത്തി. പിന്നീട് സ്ത്രീധനത്തിനെതിരെ ഉപവാസ സമരം നടത്തി. തുടർന്ന് മന്ത്രിമാർ അടക്കം വിസ്മയയുടെ വീട്ടിലെത്തി.
അറസ്റ്റിലായതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥനായിരുന്ന കിരൺ കുമാറിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പിന്നീട് 2021 ഓഗസ്റ്റ് 6ന് കിരൺകുമാറിനെ സർവീസിൽ നിന്നു തന്നെ പിരിച്ചു വിട്ടു സർക്കാർ. ഇതിനിടെ വിസ്മയയുടെ മരണം അന്വേഷിക്കാനുള്ള ചുമതല ദക്ഷിണാമേഖലാ ഐജി ഹർഷിത അട്ടല്ലൂരിക്ക് കൈമാറി.

2021 ജൂൺ 25ന് വിസ്മയയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു. ജൂൺ 28ന് പൊലീസ് തെളിവെടുപ്പ് തുടങ്ങി. ജൂൺ 29
കിരണിൻറെ വീട്ടിൽ ഡമ്മി പരീക്ഷണം. ഇതിനിടയിൽ കിരൺ കുമാർ ജാമ്യത്തിനായി ശ്രമം തുടങ്ങി. 2021 ജൂലൈ 6 കിരണിന് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു
2021 സെപ്റ്റംബർ 10ന് വിസ്മയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രേരണ മൂലമുളള ആത്മഹത്യയെന്ന് വ്യക്തമാക്കിയുള്ള കുറ്റപത്രം ആയിരുന്നു പൊലീസ് സമർപ്പിച്ചത്. കുറ്റപത്രത്തിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ 2419 പേജുകൾ ഉള്ളതാണ്. വാട്സ് ആപ് സന്ദേശങ്ങളും കിരണും വിസ്മയയുമായുള്ള സംഭാഷണവും വിസ്മയ രക്ഷിതാക്കളോട് കിരണിന്റെ ക്രൂരത പറയുന്നതും അങ്ങനെ ഫോൺ വിളികളും ശബ്ദ റെക്കോർഡുകളും ഡിജിറ്റൽ തെളിവുകളായി .
വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുവെന്നാണ് കിരണിന്റെ മൊഴി ലഭിച്ചു. മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകി. മദ്യപിച്ചാൽ കിരൺ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പൊലീസ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം തേടി. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺകുമാറിന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാർത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങൾ പറയുന്നു. ഏറ്റവും ഒടുവിലായി പുറത്ത് വന്ന ശബ്ദ രേഖ ഉണ്ട്. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മമയയുടെ വീട്ടുകാർ നൽകിയതെന്ന് കുറ്റപ്പെടുത്തിയുളള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. ഹോണ്ട സിറ്റി കാറാണ് തനിക്ക് വേണ്ടിയിരുന്നതെന്ന് കിരൺകുമാർ തന്നെ പറയുന്നുണ്ട്.
വാങ്ങി നൽകിയ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിൻറെ പീഡനം. ഈ വർഷം ജനുവരിയിൽ മദ്യപിച്ച് പാതിരാത്രിയിൽ നിലമേലിലെ വിസ്മയയുടെ വീട്ടിൽ എത്തിയ കിരൺ ഇക്കാര്യം പറഞ്ഞ് വിസ്മയയെയും സഹോദരൻ വിജിത്തിനെയും മർദിക്കുകയും ചെയ്തു.

വിവാഹം കഴിഞ്ഞ ഘട്ടം മുതൽ തുടങ്ങിയ മർദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരിൽ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടിൽ കാര്യങ്ങൾ അറിയിച്ചത്. കിരണിന്റെ വീട്ടിൽ നിർത്തിയാൽ തന്നെ ഇനി കാണില്ലെന്ന് പൊട്ടി കരഞ്ഞ് പറയുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളജിൽ നിന്നുമാണ് വീണ്ടും കിരൺ കൂട്ടിക്കൊണ്ട് പോയത്. ശേഷമാണ് ആത്മഹത്യ നടന്നത്.
2022 ജനുവരി 10ന് കേസിന്റെ വിചാരണ കൊല്ലം കോടതിയിൽ തുടങ്ങി. 2022 മാർച്ച് 2ന് കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2022 മേയ് 17 കേസിൽ വാദം പൂർത്തിയായി. തുടർന്നാണ് ഇന്നലെ കിരൺ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here