ഗുരുവായൂർ: കോവിഡിന്റെ പശ്ചാത്തലത്തിൽ നാലന്പലത്തിനകത്തേക്ക് പ്രവേശന നിരോധനം ഏർപെടുത്തിയിട്ടുള്ള ഗുരുവായൂർ ക്ഷേത്രത്തിൽ നിരോധനം മറികടന്ന് വിഐപികൾക്ക് ദർശനം അനുവദിച്ചു. കൊച്ചി നേവൽ കമാൻഡിലെ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയും മറ്റു നാലുപേരുമടങ്ങുന്ന സംഘത്തിനാണ് നാലന്പലത്തിനുള്ളിൽ ദർശനം അനുവദിച്ചത്.
രണ്ടു സ്ത്രീകളും നാലു പുരുഷന്മാരും അടങ്ങുന്ന സംഘത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ നേരിട്ടു കൊണ്ടുവന്നാണ് ദർശന സൗകര്യം ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി അത്താഴപൂജയ്ക്ക് ശേഷവും ഇന്നു പുലർച്ചെ മൂന്നിന് നിർമാല്യ ദർശനത്തിനും നാലന്പലത്തിനുള്ളിൽ വിഐപികൾ എത്തി.
പുലർച്ചെ നാലര മുതലാണ് ഓണ്‍ലൈൻ വഴി ബുക്ക് ചെയ്തവർക്കും പ്രദേശവാസികൾക്കും ക്ഷേത്രത്തിൽ ദർശനം അനുവദിച്ചിട്ടുള്ളത്. നാലന്പല പ്രവേശന കവാടത്തിൽ നിന്ന് ദർശനം നടത്താനാണ് ഭക്തർക്ക് അനുവാദം ഉള്ളതെന്നിരിക്കെ വിഐപികൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയത് ഭക്തർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ ദേവസ്വം മന്ത്രിയുടെ ഭാര്യയ്ക്കും ബന്ധുവിനും നാലന്പലത്തിൽ ദർശനം അനുവദിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് വീണ്ടും വിഐപി ദർശനം അനുവദിച്ചത്.
English summary
VIPs allowed to visit Guruvayur temple