വിജിലന്‍സ്‌ ഉദ്യോഗസ്‌ഥന്‍ ചമഞ്ഞ്‌ വില്ലേജ്‌ ഉദ്യോഗസ്‌ഥരില്‍ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ വിജിലന്‍സ്‌ സംഘം തന്നെ കുടുക്കി

0

പാലാ: വിജിലന്‍സ്‌ ഉദ്യോഗസ്‌ഥന്‍ ചമഞ്ഞ്‌ വില്ലേജ്‌ ഉദ്യോഗസ്‌ഥരില്‍ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ വിജിലന്‍സ്‌ സംഘം തന്നെ കുടുക്കി.എരുമേലി കൂവപ്പള്ളിയില്‍ കോഴിക്കട നടത്തുന്ന താഴത്തില്‍ വീട്ടില്‍ ഷിനാസ്‌ ഷാനവാസിനെ(26)യാണ്‌ കോട്ടയം വിജിലന്‍സ്‌ എസ്‌.പി വി.ജി വിനോദ്‌കുമാറിന്റെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ്‌ ഇന്റലിജന്റ്‌സ്‌ സി.ഐ സജു എസ്‌.ദാസ്‌,എസ്‌.ഐ സ്‌റ്റാന്‍ലി തോമസ്‌,സൈബര്‍ ടീം അംഗം മനോജ്‌ പി.എസ്‌ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്‌.
വിജിലന്‍സിലെ ഉന്നത ഉദ്യാഗസ്‌ഥനാണന്ന്‌ സ്വയം പരിചയപ്പെടുത്തി കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ വില്ലേജ്‌ ഓഫീസര്‍മാരേയും മറ്റ്‌ റവന്യു ഉദ്യോഗസ്‌ഥരേയും ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുകയും നിങ്ങള്‍ക്കെതിരെയുള്ള പരാതി ഒതുക്കിതീര്‍ക്കാന്‍ പണം വേണമെന്ന്‌ ആവശ്യപ്പെടുകയുമായിരുന്നു ഇയാളുടെ രീതി.ഇടുക്കിയിലെ മൂന്നാര്‍ വില്ലേജ്‌ ഓഫീസ്‌, ആലപ്പുഴയിലെ പട്ടണക്കാട്‌, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, മീനച്ചില്‍ വില്ലേജ്‌ ഓഫീസുകള്‍, തൃശൂരിലെ കൊരട്ടി വില്ലേജ്‌ ഓഫീസ്‌ എന്നിവിടങ്ങളിലെ ഉദ്യോഗസ്‌ഥരെ വിളിച്ച്‌ പണം ആവശ്യപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു. ഓണ്‍ലൈനില്‍ നിന്നും ഫോണ്‍നമ്പര്‍ ശേഖരിച്ചായിരുന്നു വിളികള്‍.ഒരു കൂലിപണിക്കാരന്റെ കളഞ്ഞുകിട്ടിയ ഫോണില്‍ നിന്നാണ്‌ ഷിനാസ്‌ ഉദ്യോഗസ്‌ഥരെ വിളിച്ചിരുന്നത്‌. ഓരോരുത്തരോടും 20,0000 രൂപ മുതല്‍ അരലക്ഷം രൂപവരെയാണ്‌ ചോദിച്ചിരുന്നത്‌. പണം ഈടാക്കാനായി കൊടുത്തിരുന്നത്‌ കോഴി ഫാമിലെ ആസാം സ്വദേശിയായ തൊഴിലാളി ഹൈക്കുള്‍ ഇസ്‌ളാമിന്റെ ഫോണ്‍ നമ്പരായിരുന്നു.കോട്ടയം വിജിലന്‍സ്‌ എസ്‌.പി വി.ജി വിനോദ്‌കുമാറിന്‌ ലഭിച്ച പരാതിയെത്തുടര്‍ന്ന്‌ കഴിഞ്ഞ രണ്ടാഴ്‌ചയായി വിജിലന്‍സ്‌ ഇന്റലിജന്‍സ്‌ ഇത്‌ സംബന്ധിച്ച്‌ വിശദമായ അനേ്വഷണം നടത്തിവരികയായിരുന്നു. ഷിനാസ്‌ ഉപയോഗിച്ചിരുന്ന ഫോണിന്റെ യഥാര്‍ഥ ഉടമസ്‌ഥനെ വിജിലന്‍സ്‌ സംഘം ആദ്യം കണ്ടെത്തി. ഒരു കൂലിപണിക്കാരനായിരുന്ന ഇയാളുടെ ഫോണ്‍ ഡിസംബര്‍ 27 ന്‌ നഷ്‌ടപ്പെട്ടിരുന്നതായി മനസിലായി.ഈ ഫോണ്‍കോളുകളുടെ ചുവട്‌ പിടിച്ച്‌ നടത്തിയ അനേ്വഷണമാണ്‌ കോഴിക്കക്കാരനായ ഷിനാസ്‌ പിടിയിലാവാന്‍ കാരണം.മീനച്ചില്‍ വില്ലേജിലെ ഉദ്യോഗസ്‌ഥരുടെ പരാതി ഉള്ളതിനാലാണ്‌ ഷിനാസിലെ പാലാ പോലീസിന്‌ കൈമാറിയത്‌. പാലാ ഡി.വൈ.എസ്‌.പി ഷാജു ജോസിന്റെ നേതൃത്വത്തില്‍ ഇയാളുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി ഇന്ന്‌ പാലാ കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here