കൊച്ചി: വിൽപ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി ബിരുദ വിദ്യാർഥി അടക്കം രണ്ടു പേർ പിടിയിൽ. കൊച്ചി സിറ്റി പോലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് മട്ടാഞ്ചേരി സ്റ്റാർമൂല, സീനത്ത് മൻസിലിൽ മുഹമ്മദ് ഇർഫാൻ (19), മട്ടാഞ്ചേരി, കരിപ്പാലം ഷാഹുൽ ഹമീദ് (20) എന്നിവർ പിടിയിലായത്.
ആംമിൻ ഇനത്തിൽപ്പെട്ട മാരക മയക്കുമരുന്നാണ് കണ്ടെടുത്തത്.ഒന്നാംപ്രതിയായ മുഹമ്മദ് ഇർഫാൻ ബംഗ്ളൂരുവിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണ്.
കൊച്ചികേന്ദ്രീകരിച്ച് ചില്ലറ വില്പനനടത്തുന്നതിന് വേണ്ടി ബംഗ്ളൂരുവിൽ നിന്നാണ് ഇവർ മയക്കുമരുന്ന് എത്തിച്ചത്.
കൊച്ചി സിറ്റിയിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വി.യൂ. കുര്യാക്കോസ് ഐ.പി.എസിൻ്റെ നിർദ്ദേശാനുസരണം കൊച്ചി സിറ്റിയിൽ മയക്കുമരുന്ന് കേസുകൾ കണ്ടത്തുന്നതിനായ് പ്രത്യേക പരിശോധനകൾ തുടരുകയാണ്
മട്ടാഞ്ചേരി അസിസ്റ്റൻറ് കമ്മിഷണർ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്ത്വത്തിൽ ഫോർട്ട്കൊച്ചി പ്രിൻസിപ്പിൾ സബ് ഇൻസ്പെക്ടർ കെ.എം. സന്തോഷ് മോൻ എസ്.ഐ അജയകുമാർ, എസ്.സി.പി.ഒ അരുൺ. കെ. സി.പി.ഒ ജോബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ 9995966666 എന്ന വാട്ട്സ് ആപ്പ് ഫോർമാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ, ഓഡിയോ ആയോ നാർക്കോട്ടിക് സെൽ പോലീസ് അസിസ്റ്റൻറ് കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാൻസാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.