വിവരാവകാശ പ്രവർത്തകനായ ദലിത് യുവാവിനെ ക്രൂരമായി മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ സംഭവത്തിൽ 2 പേർ അറസ്റ്റിലായി. 5 പേരെ തിരയുന്നു. ഗ്വാളിയർ ജില്ലയിലെ ബർഹി പഞ്ചായത്തിലാണ് സംഭവം. ഗുരുതരമായ പരുക്കേറ്റ ശശികാന്ത് ജാതവിനെ (33) ഗ്വാളിയർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.
പഞ്ചായത്തിലെ ഫണ്ട് ക്രമക്കേടുകൾ പുറത്തുകൊണ്ടുവരാൻ ശശികാന്ത് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. തുടർന്ന് ശശികാന്തിനെ പഞ്ചായത്ത് അധ്യക്ഷയുടെ ഭർത്താവും പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് കഴിഞ്ഞ 23ന് വിളിച്ചുവരുത്തി. അവിടെ വച്ച് മുറിയിൽ അടച്ചിട്ട് മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായാണ് കേസ്.