ജക്കാർത്ത: ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി ഭീഷണി നിലനിർത്തുന്നതായി റിപ്പോർട്ട്. കിഴക്കൻ തിമോർ തീരത്ത് വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ സമയം 8 മണിയോടെ ഉണ്ടായ ഭൂചലനത്തെ തുടർന്നാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. 6.1 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയതെന്നാണ് യു എസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഭൂകമ്പത്തിൽ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കിഴക്കൻ തിമോറിനും ഇന്തോനേഷ്യയ്ക്കും ഇടയിൽ തിമോർ ദ്വീപിന്റെ കിഴക്കൻ അറ്റത്ത് നിന്ന് 51.4 കിലോമീറ്റർ ആഴത്തിൽ സമുദ്രത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഓഷ്യൻ സുനാമി മുന്നറിയിപ്പ് ആൻഡ് മിറ്റിഗേഷൻ സിസ്റ്റം മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി.
കിഴക്കൻ തിമോറിന്റെ തലസ്ഥാനമായ ദിലിയിൽ ചെറിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു. കിഴക്കൻ തിമോറും ഇന്തോനേഷ്യയും തെക്ക് കിഴക്കൻ ഏഷ്യയിലൂടെയും പസഫിക് തടത്തിലൂടെയും വ്യാപിച്ചുകിടക്കുന്ന തീവ്രമായ ഭൂകമ്പ പ്രവർത്തനത്തിന്റെ മേഖലയാണ് പെടുന്നത്. 13 ലക്ഷം ജനസംഖ്യയുള്ള ഒരു ദ്വീപ് രാഷ്ട്രമാണ് കിഴക്കൻ തിമോർ.