ജി.കെ വിശ്വനാഥ്
ന്യൂഡൽഹി: രാജ്യത്ത് ട്രെയിന്‍ ഗതാഗതം നിലയ്ക്കുന്നു. ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം 31 വരെ നിർത്തിവയ്ക്കാന്‍ റെയിൽവേ ബോർഡ് ഉത്തരവ് പുറത്തിറക്കി.
നിലവിലുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10 ന് തീരുന്ന മുറയ്ക്കു 31 രാത്രി വരെ ട്രെയിൻ സർവീസുകൾ പൂർണമായും നിർത്തി വയ്ക്കും. ഇന്ന് രാത്രി 12ന് ശേഷം സർവീസുകളൊന്നും ആരംഭിക്കാൻ പാടില്ല. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ സർവീസ് അവസാനിപ്പിക്കും. എന്നാൽ ഗുഡ്സ് ട്രെയിനുകൾക്കു വിലക്കില്ല.
ട്രെയിൻ യാത്രയിലൂടെ കോവിഡ് 19 പകരുന്നത് ഒഴിവാക്കാനാണു കടുത്ത നടപടികളിലേക്കു റെയിൽവേ നീങ്ങുന്നത്. ഘട്ടം ഘട്ടമായി റെയിൽവേ സ്റ്റേഷനുകൾ ഒഴിപ്പിക്കാനും നിർദേശം നൽകും. ജനത കർഫ്യു പ്രഖ്യാപിച്ചിരിക്കുന്ന ഇന്നു നാനൂറോളം ട്രെയിനുകൾ മാത്രമാണു രാജ്യത്തു സർവീസ് നടത്തുന്നത്.
ജാർഖണ്ഡ്, ബംഗാൾ സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും അടിയന്തരമായി നിർത്തി വയ്ക്കണമെന്നു റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ–ജബൽപൂർ ഗോൾഡൻ എക്സ്പ്രസിലെ 4 യാത്രക്കാർക്കും ആന്ധ്ര സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ 8 പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.
ചികിൽസയിലുണ്ടായിരുന്ന രണ്ടു പേർ ബെംഗളൂരു–ഡൽഹി രാജധാനിയിൽ യാത്ര ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിൽ ജനങ്ങൾ കഴിവതും ട്രെയിൻ യാത്ര ഒഴിവാക്കണമെന്നും ട്രെയിനുകളിലൂടെ കോവിഡ് 19 രോഗം പടരുന്ന സാഹചര്യം ഒഴിവാക്കണമെന്നും റെയിൽവേ അഭ്യർഥിച്ചു.