ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ സ്മരണകൾ ഉണർത്തി ക്രൈസ്തവ വിശ്വാസികൾ പെസഹാ ആചരിക്കുന്നു. കുരിശ് മരണത്തിന്റെ തലേ ദിവസം യേശുക്രിസ്തു ശിഷ്യൻമാർക്ക് അപ്പവും വീഞ്ഞും നൽകിയ അന്ത്യ അത്താഴത്തിന്റെ ഓർമ്മകൾ പുതുക്കലായാണ് വിശ്വാസികൾ പെസഹ വ്യാഴം ആചരിക്കുന്നത്.
ഇതിന്റെ ഭാഗമായി പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. അന്ത്യഅത്താഴവേളയിൽ ക്രിസ്തുദേവൻ ശിഷ്യരുടെ പാദങ്ങൾ കഴുകിയതിന്റെ സ്മരണപുതുക്കി ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും അപ്പംമുറിക്കലും നടക്കും. പെസഹ വ്യാഴത്തിലെ അവസാന കുർബാനയോടെ ഈസ്റ്റർ ദിനത്തിന് തുടക്കമാവുകയാണ്. നാളെയാണ് ദുഃഖ വെള്ളി. വിശുദ്ധ വാരത്തിന് സമാപനംകുറിച്ച് ഉയിർപ്പിന്‍റെ പ്രത്യാശയുമായി ഞായർ ഈസ്റ്റർ ആഘോഷിക്കും. കുരിശിൽ തറക്കപ്പെട്ട ക്രിസ്തു ഉയിർത്തെഴുന്നേറ്റെന്ന വിശ്വാസമാണ് ഈസ്റ്ററിലൂടെ പുതുക്കുന്നത്.
എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പെസഹ ചടങ്ങുകൾക്ക് നേതൃത്വം നൽകും. യാക്കോബായ സുറിയാനി സഭയുടെ പള്ളികളിൽ പെസഹാ തിരുക്കർമ്മങ്ങൾ ഇന്നലെ രാത്രിയിൽ നടന്നു. യാക്കോബായ സഭ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കോതമംഗലം മൗണ്ട് സീനായ് മാർ ബസേലിയോസ് കത്തീഡ്രലിൽ നടന്ന പെസഹാ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.