ബാലുശേരിക്കടുത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജിഷ്‌ണു രാജിനു നേരേ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്‌റ്റില്‍. ജിഷ്‌ണുവിനെ എസ്.ഡി.പി.ഐ. ജില്ലാ നേതാവ് ക്രൂരമായി മര്‍ദിക്കുകയും വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവവുമായി ബന്ധമില്ലെന്നും ഓടിക്കൂടിയ നാട്ടുകാരാണ് അക്രമത്തിനു പിന്നിലെന്നും എസ്.ഡി.പി.ഐ. നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണിത്.
എസ്.ഡി.പി.ഐ.യുടെ ഫ്‌ളെക്‌സ് കീറിയെന്നാരോപിച്ചാണ് പാലോളി സ്വദേശി ജിഷ്‌ണു രാജിനെ വ്യാഴാഴ്‌ച അര്‍ധരാത്രി ക്രൂരമര്‍ദനത്തിനിരയാക്കിയത്. കേസില്‍ മുഹമ്മദ് സുല്‍ഫി, ജുനൈദ്, റംഷാദ് എന്നിവരാണ് ഇന്നലെ അറസ്‌റ്റിലായത്. ഗുരുതര പരുക്കേറ്റ ജിഷ്‌ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു.
സംഘം ജിഷ്‌ണു രാജിനെ മൂന്ന് മണിക്കൂറോളം ക്രൂരമര്‍ദനത്തിന് ഇരയാക്കി. മുമ്പു നടന്ന സമാന സംഭവങ്ങള്‍ക്കു പിന്നിലും താനാണെന്ന് ജിഷ്‌ണുരാജ് കുറ്റസമ്മതം നടത്തുന്ന വീഡിയോയും അക്രമികള്‍ പ്രചരിപ്പിച്ചു. ഇതിനു പിന്നാലെയാണ് മര്‍ദനത്തിന്റെ വീഡിയോ പുറത്തുവന്നത്. സി.പി.എം. നേതാക്കളുടെ പ്രേരണയിലാണ് ഇതൊക്കെ ചെയ്‌തതെന്നും അവരുടെ പേരുപറയാന്‍ തയാറാണെന്നും ചെളിയില്‍ മുക്കുന്നതിനിടെ ജിഷ്‌ണു സമ്മതിക്കുന്നതായി വീഡിയോയിലുണ്ട്.
ഇതിനിടെ, പോലീസിന്റെ അനുമതിയില്ലാതെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഇന്നലെ ബാലുശേരിയില്‍ റാലിയും പൊതുസമ്മേളനവും നടത്തി. അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് തടയാന്‍ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി: ഡി. ബിനു, പേരാമ്പ്ര ഡിവൈ.എസ്.പി: ജയന്‍ ഡൊമിനിക്, അഞ്ച് സി.ഐ മാര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നൂറുകണക്കിനു പോലീസുകാര്‍ ഉച്ചയോടെ ബാലുശേരി ടൗണില്‍ സജ്‌ജമായി. കൊയിലാണ്ടി തഹസില്‍ദാര്‍ കെ. ഹരീഷും നിരീക്ഷണത്തിനെത്തി. ബാലുശേരി ബസ് സ്‌റ്റാന്‍ഡില്‍ എത്തിച്ച ഉച്ചഭാഷിണി പോലീസ് നീക്കം ചെയ്‌തു. തുടര്‍ന്ന് ചിറക്കല്‍ കാവിനടുത്തുള്ള സ്‌ഥലത്ത് എസ്.ഡി.പി.ഐക്കാര്‍ പൊതുയോഗം നടത്തി