ലൈംഗികാതിക്രമങ്ങൾ ചെറുക്കാൻ പുരുഷനായി ജീവിക്കേണ്ടിവന്ന സ്ത്രീയുടെ കഥകേട്ട നടുക്കത്തിലാണ് തൂത്തുക്കുടി കാട്ടുനായ്ക്കൻപട്ടി ഗ്രാമവാസികൾ

0

ലൈംഗികാതിക്രമങ്ങൾ ചെറുക്കാൻ പുരുഷനായി ജീവിക്കേണ്ടിവന്ന സ്ത്രീയുടെ കഥകേട്ട നടുക്കത്തിലാണ് തമിഴ്നാട്ടിലെ തൂത്തുക്കുടി കാട്ടുനായ്ക്കൻപട്ടി ഗ്രാമവാസികൾ. കാലങ്ങളായി ‘മുത്തു’ എന്ന പേരിൽ ഗ്രാമീണർക്കു പരിചിതനായ താൻ എസ്.പേച്ചിയമ്മാളാണെന്നു വെളിപ്പെടുത്തിയത് അവർ തന്നെയാണ്.

ഇരുപതാം വയസ്സിൽ വിധവയും ഒരു പെൺകുട്ടിയുടെ അമ്മയുമായതോടെയാണു 36 വർഷം മുൻപു സ്വന്തം സ്വത്വം ഉപേക്ഷിച്ച് പുരുഷവേഷത്തിലേക്കു മാറിയതെന്ന രഹസ്യമാണു പേച്ചിയമ്മാൾ 57– ാം വയസ്സിൽ പുറത്തുവിട്ടത്.

ഭർത്താവ് ശിവ 15–ാം ദിവസം മരിക്കുമ്പോൾ പേച്ചിയമ്മാൾ ഗർഭിണിയായിരുന്നു. മകൾ ഷൺമുഖസുന്ദരി പിറന്നതോടെ വേറെ വിവാഹം വേണ്ടെന്നു തീരുമാനിച്ചു ജീവിതം മകൾക്കായി മാറ്റിവച്ചു. ജോലി ചെയ്ത ഇടങ്ങളിൽ നിന്നു ലൈംഗിക ആക്രമണം നേരിടേണ്ടി വന്നതോടെ പുരുഷനായിക്കഴിയുന്നതാണു സുരക്ഷിതമെന്ന് ഉറപ്പിച്ചു. തിരുച്ചെന്തൂരിലെ മുരുകൻ ക്ഷേത്രത്തിലെത്തി മുടി പറ്റെ വെട്ടി. ഷർട്ടും ലുങ്കിയും കഴുത്തിലൊരു കറുത്ത ചരടും അതിൽ മുരുകന്റെ ചിത്രവും സ്ഥിര വേഷമാക്കി; അങ്ങനെ മുത്തുവായി. ‌‌

20 വർഷം മുൻപാണു കാട്ടുനായ്ക്കൻപട്ടിയിൽ വന്നു താമസമാക്കിയത്. പെയിന്റിങ് ജോലിയും കെട്ടിടം പണിയും ചെയ്തും ഹോട്ടലിൽ പൊറോട്ട ഉണ്ടാക്കിയും മുത്തുവായി അവിടെ ജീവിച്ചു. ഒരു വർഷം മുൻപു ലഭിച്ച തൊഴിലുറപ്പു പദ്ധതി രേഖയിൽ ഒഴികെ, ആധാർ കാർഡും റേഷൻ കാർഡും വോട്ടർ ഐഡിയും ഉൾപ്പെടെയുള്ളവയിൽ പേരു മുത്തുവാണ്. അടുത്ത ബന്ധുക്കൾക്കും മകൾക്കും മാത്രമേ സത്യം അറിയാമായിരുന്നുള്ളൂ. എല്ലുമുറിയെ പണിയെടുത്തുണ്ടാക്കിയ പണം കൂട്ടിവച്ചു മകളെ വിവാഹം കഴിപ്പിച്ചു. സ്വന്തമായി വീടോ സമ്പാദ്യമോ ഇല്ല. വിധവാ സർട്ടിഫിക്കറ്റിനും അപേക്ഷിക്കാനാവില്ല. ആരോഗ്യം മോശമായതോടെയാണു രഹസ്യം വെളിപ്പെടുത്തിയതെന്നു പേച്ചിയമ്മാൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here