കൊച്ചി: വിദ്വേഷ പ്രസംഗ കേസുകളിൽ പി സി ജോർജിന് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മഅ്ദനിയുടെ പ്രതികരണം. ‘പാവം ജോർജിന് പ്രായം വളരെ കൂടതലും ആരോഗ്യം വളരെ കുറവുമാണ് പോൽ’ എന്നാണ് ഫേസ്‌ബുക്കിൽ കുറിച്ചു. തനിക്ക് തുടർച്ചയായി നീതി നിഷേധിക്കപ്പെടുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം.
പിഡിപി നേതാവായ മഅ്ദനി 1998ലെ കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട് ഒമ്പത് വർഷമായിരുന്നു വിചാരണ തടവുകാരനായി തമിഴ്‌നാട്ടിലെ ജയിലിൽ കിടന്നത്. പിന്നീട് 2007 ഓഗസ്റ്റ് ഒന്നിന് ഇദ്ദേഹത്തെ കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് പ്രത്യേക കോടതി വെറുതേ വിടുകയായിരുന്നു. 2008ലെ ബെംഗളൂരു സ്ഫോടന പരമ്പര കേസിൽ പ്രതിചേർക്കപ്പെട്ട മഅ്ദനി പരപ്പന അഗ്രഹാര കേസിൽ ജയിലിലായിരുന്നു.
നിലവിൽ ജാമ്യ വ്യവസ്ഥയിൽ ബെംഗളൂരുവിൽ കഴിയുകയാണ് അദ്ദേഹം. ശാരീരിക അസ്വസ്ഥകൾ അലട്ടുന്ന മഅ്ദനി ഇപ്പോൾ ആശുപത്രിയിലാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർച്ചയായി ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്ന ഇദ്ദേഹത്തെ ഇടയ്ക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരാറുണ്ട്.
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് പി സി ജോർജിന് ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയായിരുന്നു ജാമ്യം. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യവും, വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ മുൻകൂർ ജാമ്യവുമാണ് അനുവദിച്ചത്. പ്രായവും ആരോഗ്യവും കണക്കിലെടുത്തായിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്.
വിദ്വേഷ പ്രസംഗം ആവർത്തിക്കരുതെന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും കോടതി ഉപാധികൾ നിർദ്ദേശിച്ചു.തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിൽ നേരത്തെ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ എറണാകുളം വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹത്തിന്റെ സമാപന വേദിയിലായിരുന്നു രണ്ടാമത്തെ വിദ്വേഷ പ്രസംഗം.