അതിജീവിതയ്ക്ക് തന്റെ മുന്നിലെ തടസങ്ങൾ എല്ലാം നേരിട്ടു കൊണ്ടു സത്യം തെളിയിക്കുക ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്ന് വുമൺ ഇൻ സിനിമ കലക്ടീവ്

0

അതിജീവിതയ്ക്ക് തന്റെ മുന്നിലെ തടസങ്ങൾ എല്ലാം നേരിട്ടു കൊണ്ടു സത്യം തെളിയിക്കുക ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്ന് വുമൺ ഇൻ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സംഘടന എപ്പോഴും അതിജീവിതയ്ക്ക് ഒപ്പമാണെന്ന് ആവർത്തിച്ചുകൊണ്ടാണ് ഫെയ്സ്ബുക് പോസ്റ്റ്. അതിജീവതയെ മനസിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതായി ഡബ്ല്യുസിസി പറഞ്ഞു. നടൻ വിജയ് ബാബുവിനു ജാമ്യം ലഭിച്ചതിലുള്ള പ്രതികരണമായാണ് ഫെയ്സ്ബുക് കുറിപ്പ്.

കുറിപ്പിന്റെ പൂർണ രൂപം:‌

തങ്ങൾക്കെതിരെ ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോൾ ഈ രാജ്യത്തെ നിയമത്തിന്റെ ചട്ടക്കൂട് അനുസരിച്ച് പൊലീസിൽ പരാതിപ്പെടാൻ ഓരോ പൗരനും / പൗരയ്ക്കും അവകാശമുണ്ട്. കൂടാതെ ലൈംഗികാതിക്രമത്തിന്റെ കാര്യത്തിൽ നിയമവ്യവസ്ഥ പരാതിക്കാരിക്ക് സെക്‌ഷൻ 228എ പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശവും നൽകുന്നു.

നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ ഞങ്ങളുടെ സഹപ്രവർത്തകയായ, പുതുമുഖ നടി, പൊലീസിൽ നൽകിയ ഔദ്യോഗിക പരാതിയോട് അയാൾ പ്രതികരിച്ചത് ഇങ്ങിനെയാണ് :

  1. ഏപ്രിൽ മാസം 24 മുതൽ ജൂൺ ഒന്നാം തീയതി വരെ വിദേശത്തേക്കു മാറിനിൽക്കുക വഴി, നിയമത്തിന്റെ മുന്നിൽനിന്ന് ഒളിച്ചോടുകയും അതിലൂടെ അറസ്റ്റ് ഒഴിവാക്കുകയും ചെയ്തു.
  2. സമൂഹമാധ്യമത്തിൽ പരസ്യമായി പരാതിക്കാരിയുടെ പേരു പ്രഖ്യാപിക്കുകയും അവളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
  3. തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്യുകയും, പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിൻവലിക്കാനായി അയാൾ ശ്രമിച്ചതായും ആരോപണമുണ്ട്.

ഈ കുറ്റാരോപിതനിൽ നിന്ന് അതിക്രമങ്ങൾ ഉണ്ടായതായി അയാളുമായി അടുത്തു ബന്ധമുള്ള സ്ത്രീകൾ ഇതിനു മുമ്പും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇപ്പോൾ ഈ കുറ്റാരോപിതനു ജാമ്യം ലഭിച്ചിരിക്കുകയാണ്.

പരാതിപ്പെടുന്ന അതിജീവിതകളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണ് ഇവിടെ തിരിച്ചറിയേണ്ടത്. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്‌ഷൻ 376 പ്രകാരം, 28%ൽ താഴെ ബലാത്സംഗക്കേസുകളിൽ മാത്രമേ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടാറുള്ളു. അതിന്റെ കാരണവും ഇതേ പേറ്റേൺ ആണ്. ഒരു അതിജീവിതയ്ക്ക് അവളുടെ മുന്നിലെ തടസങ്ങൾ എല്ലാം നേരിട്ടു കൊണ്ടു സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്.

വിമൺ ഇൻ സിനിമാ കലക്ടീവ് എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് വീണ്ടും ആവർത്തിക്കുന്നു. ഞങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.

#അതിജീവിതക്കൊപ്പം #അവൾക്കൊപ്പം

LEAVE A REPLY

Please enter your comment!
Please enter your name here