കൊച്ചി: യുക്രെയ്നില്‍ കുടുങ്ങിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കൈമാറി. നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും നിര്‍ദേശിച്ചു.
വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കും അവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനും സാധ്യമായ എല്ലാ മാര്‍ഗങ്ങളും നിലവില്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നാലു മന്ത്രിമാരടങ്ങുന്ന പ്രത്യേക സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
റുമാനിയ, പോളണ്ട്, ഹംഗറി, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് വിദ്യാര്‍ഥികളെ നാട്ടിലേക്കെത്തിക്കാനാവശ്യമായ ശ്രമങ്ങള്‍ നടക്കുന്നത്. കീവിലെ ഇന്ത്യന്‍ എംബസി കേന്ദ്രീകരിച്ചും പോളണ്ട്, റുമാനിയ, സ്ലോവാക്യ, ഹംഗറി എന്നീ രാജ്യങ്ങളിലെ എംബസികളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തനസജ്ജമാണെന്നും അറിയിപ്പിൽ പറയുന്നു.