വാഷിംഗ്ടൺ ഡിസി: യുദ്ധം രൂക്ഷമായ യുക്രെയ്നിൽനിന്ന് അഭയാർഥികളായി ഇതുവരെ പലായനം ചെയ്തത് 10 ലക്ഷം പേരെന്ന് ഐക്യരാഷ്ട്ര സഭ. വെറും ഏഴു ദിവസങ്ങൾ കൊണ്ടാണ് ഇത്രയധികം പലായനം നടന്നത്. യുറോപ്പ് സാക്ഷ്യംവഹിച്ച ഏറ്റവും വലിയ അഭയാർഥി പ്രവാഹങ്ങളിലൊന്നാണ് യുക്രെയ്നിലേതെന്നും യുഎൻ വൃത്തങ്ങൾ അറിയിച്ചു.
യുക്രെയ്നിൽ അവശേഷിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ കടുത്ത ദുരിതമാണ് ഇപ്പോൾ അനുഭവിക്കുന്നത്. സാധാരണക്കാരായ ഇവർക്കുവേണ്ടി “തോക്കുകൾ നിശബ്ദത പാലിക്കണം, അങ്ങനെ ജീവൻ രക്ഷിക്കുന്ന മാനുഷിക സഹായം നൽകണമെന്നും’ അഭയാർഥികൾക്കു വേണ്ടിയുള്ള യുഎൻ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.