പാലക്കാട്∙ എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ രണ്ടു വർഷമായി വാടകയ്ക്കു നൽകിയിരിക്കുകയായിരുന്നെന്ന് ഉടമ കൃപേഷ്. അലിയാർ എന്നയാൾക്കാണ് കാർ വാടകയ്ക്കു നൽകിയത്. അലിയാർ ആർക്കൊക്കെ കാർ നൽകിയെന്ന് അറിയില്ല. കാർ തന്റെ പേരിലായതിനാൽ ആശങ്കയിലാണെന്നും കൃപേഷ് പറഞ്ഞു.
അതേസമയം, കൃപേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനം രണ്ടു വർഷമായി താനാണു പലർക്കും വാടകയ്ക്കു നൽകുന്നതെന്ന് പാറ സ്വദേശിയായ അലിയാർ പറഞ്ഞു. വ്യക്തമായി പരിചയമുള്ള കള്ളിമുള്ളി സ്വദേശി രമേശിനാണ് വെള്ളിയാഴ്ച കാർ നൽകിയത്. ക്ഷേത്രദർശനത്തിനെന്നു പറഞ്ഞ് രാവിലെ ഒൻപതുമണിക്കാണ് കാർ കൊണ്ടുപോയത്. പിന്നീട് എന്തുണ്ടായെന്ന് തനിക്ക് അറിയില്ലെന്നും അലിയാർ പറഞ്ഞു.
സുബൈറിനെ കൊലപ്പെടുത്തിയ ശേഷം അക്രമിസംഘം രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കഞ്ചിക്കോട്ട് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു. രണ്ടു കാറുകളിലെത്തിയ കൊലയാളിസംഘം കൊലപാതകത്തിനു ശേഷം ഒരു കാർ സംഭവസ്ഥലത്ത് ഉപേക്ഷിച്ചു കടക്കുകയായിരുന്നു. ഉപേക്ഷിച്ച കാർ നാല് മാസം മുന്‍പ് കൊല്ലപ്പെട്ട എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് അറിയിച്ചു. സഞ്ജിത്തിന്റെ അമ്മ ഇതു സ്ഥിരീകരിച്ചിരുന്നു.