ആഗ്ര: ഇൻസ്റ്റഗ്രാം താരമായ യുവതിയെ നാലാം നിലയിലെ ഫ്ളാറ്റിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗസ്സിയാബാദിാണ് സംഭവം. റിതിക സിങ്ങി(30)നെയാണ് ഭർത്താവ് ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. സംഭവത്തിൽ റിതികയുടെ ഭർത്താവ് ആകാശ് ഗൗതം അടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് റിതികയും സുഹൃത്തായ വിപുൽ അഗർവാളും താമസിക്കുന്ന ആഗ്രയിലെ ഓംശ്രീ അപ്പാർട്ട്മെന്റിൽ ദാരുണമായ കൊലപാതകം നടന്നത്. ഭർത്താവുമായി വേർപിരിഞ്ഞ റിതിക കഴിഞ്ഞ നാലു വർഷമായി സുഹൃത്തിനൊപ്പമാണ് താമസം. രണ്ടു മാസം മുമ്പാണ് ഇരുവരും ആഗ്രയിലെ ഫ്ളാറ്റിൽ താമസം ആരംഭിച്ചത്.
വെള്ളിയാഴ്ച റിതികയുടെ ഭർത്താവ് ആകാശും രണ്ട് യുവതികളും അടക്കം അഞ്ചംഗസംഘം റിതികയുടെ ഫ്ളാറ്റിൽ അതിക്രമിച്ച് കടന്നാണ് ആക്രമണം നടത്തിയത്. തുടർന്ന് ഇരുവരെയും മർദിച്ച പ്രതികൾ രണ്ടു പേരുടെയും കൈകൾ കെട്ടിയിട്ടു. വിപുലിനെ കുളിമുറിയിൽ പൂട്ടിയിട്ടു. പിന്നാലെ കൈകൾ കെട്ടിയ റിതികയെ ഫ്ളാറ്റിലെ ബാൽക്കണിയിൽനിന്ന് തള്ളിയിട്ടെന്നാണ് പ്രാഥമിക വിവരം.
കുളിമുറിയിൽ കുടുങ്ങിയ വിപുൽ ബഹളംവെച്ചതോടെയാണ് അയൽക്കാർ സംഭവമറിയുന്നത്. തുടർന്ന് അയൽക്കാർ ഫ്ളാറ്റിലേക്ക് ഓടിയെത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. രണ്ടു പേർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും യുവതികളെയും ആകാശിനെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഫിറോസാബാദ് സ്വദേശിയായ ആകാശും റിതികയും 2014-ലാണ് വിവാഹിതരായത്. മൂന്നു വർഷത്തിന് ശേഷം റിതിക ഫേസ്‌ബുക്ക് വഴി വിപുലുമായി സൗഹൃദത്തിലായി. 2018-ൽ ഭർത്താവുമായി വേർപിരിഞ്ഞ ഇവർ പിന്നീട് വിപുലിനൊപ്പം താമസിച്ചുവരികയായിരുന്നു. ഇൻസ്റ്റഗ്രാമിൽ 44,000-ലേറെ ഫോളോവേഴ്സുള്ള ഇൻഫ്ളുവൻസറാണ് റിതിക സിങ്. ഫാഷൻ, ഭക്ഷണരംഗത്തെ ടിപ്പുകളും മറ്റുമാണ് ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നത്.